ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം: പത്മത്തിന്റേതെന്ന് സൂചന; പിന്നീട് ഭക്ഷിക്കാനെന്ന് സംശയം

കൊച്ചി: ഇലന്തൂര്‍ നരബലിയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യമാസം കണ്ടെത്തിയത്. കുഴിച്ചിട്ട നിലയിലാണ് മാംസം കണ്ടെത്തിയത്. ഇത് മനുഷ്യമാംസമാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്.

ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മത്തിന്റെ മാംസമാണിതെന്നാണ് സംശയം. പാചകം ചെയ്ത് കഴിക്കുന്നതിന് വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സൂചന. നേരത്തെ കൊല്ലപ്പെട്ട റോസ്‌ലിന്റെ മാംസം പാചകം ചെയ്ത് കഴിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, പത്മത്തിന്റേത് സൂക്ഷിച്ചിരിക്കുകയാണെന്നും മൊഴി നല്‍കിയിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം. ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു രണ്ടു പേരുടെയും മറുപടി. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി തന്നെ അവര്‍ നല്‍കി.

എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ലെെല-ഭഗവന്ത് ദമ്പതികള്‍

അതിനിടെ നരബലിക്കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി മൂന്ന് പ്രതികളെയും 12 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Exit mobile version