സ്ത്രീകളെ ബലികൊടുത്തത് കടബാധ്യത തീര്‍ക്കാന്‍: ഐശ്വര്യം വരുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചു; സംഭവത്തെ കുറിച്ച് ഭഗവല്‍ സിംഗും ഭാര്യയും

കൊച്ചി: സര്‍വൈശ്വര്യത്തിനായി സ്ത്രീകളെ ബലികൊടുത്തത് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണെന്ന് പിടിയിലായ ദമ്പതികള്‍. നിരവധി വായ്പകള്‍ ഉണ്ടായിരുന്നുവെന്നും നരബലി നടത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും ഭഗവല്‍ സിംഗും ഭാര്യ ലൈലയും പോലീസിന് മൊഴി നല്‍കി. ദമ്പതികളുടെ കടബാധ്യതയെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും പരിശോധിക്കും.

അതേസമയം, പ്രതികളെ നാളെ കൊച്ചി കോടതിയില്‍ ഹാജരാക്കുമെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേര്‍ത്തു.

ലെെല-ഭഗവന്ത് ദമ്പതികള്‍

കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ട്. പ്രതികള്‍ രണ്ട് മൃതദേഹങ്ങള്‍ നാല് കുഴികളിലാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളുമായി നാളെയും തെളിവെടുപ്പ് തുടരും. വീടിനുള്ളില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇവയുടെ ഫൊറന്‍സിക് പരിശോധന നടത്തുമെന്നും കൂടുതല്‍ തെളിവ് കണ്ടെത്താന്‍ വീട് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും ഡിഐജി പറഞ്ഞു.

സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി നരബലി നടത്താന്‍ ഉപദേശിച്ച വ്യാജ സിദ്ധന്‍, ഭാര്യയുമായി ചേര്‍ന്ന് കൊലപാതകം നടത്തിയ വൈദ്യന്‍ ഭഗവത് സിംഗ് സിനിമാ കഥകളെ വെല്ലുന്നതാണ് പത്തനംതിട്ടയിലെ നരബലി. പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി പത്തനംതിട്ടയില്‍ ഇരട്ട നരബലി നടന്നത്. കൊച്ചി ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരന്‍. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്തത് മുഹമ്മദ് ഷാഫിയാണ്.

നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയതിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്. ഷാഫിയുടെ ഉപദേശം കേട്ട് നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗിനെയും ഭാര്യ ലൈലയെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലോട്ടറി വിലപ്പനക്കാരായ പത്മ, റോസിലി എന്നിവരെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടില്‍വെച്ച് ഇവര്‍ മൂവരും ചേര്‍ന്ന് പൈശാചികമായി കൊലപ്പെടുത്തിയത്.

Exit mobile version