‘ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട്’: നരബലി നടത്തിയ മന്ത്രവാദി ഫേസ്ബുക്കിലെ ഹൈക്കു കവി

കൊച്ചി: മന്ത്രവാദത്തിനായി കൊച്ചിയില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി
കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിംഗ് ഫേസ്ബുക്കിലെ മലയാള ഹൈകു കവി. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് ഭഗവല്‍ സിംഗിന്റെ മൊഴി.

സെപ്തംബര്‍ 26നാണ് കൊച്ചി കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ പത്മയെ കാണാതാവുന്നത്. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

സെപ്തംബര്‍ 26ന് ശേഷവും ഭഗവല്‍ ഫേസ്ബുക്കില്‍ തുടര്‍ച്ചയായി ഹൈകു കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ മൂന്ന് വരി മാത്രമുള്ള ചെറിയ പദ്യരൂപമാണ് ഹൈകു കവിത.

‘ചുരുണ്ട രൂപം
പീടികത്തിണ്ണയില്‍
മുഷിഞ്ഞ പുത’

ഇതാണ് ഭഗവല്‍ സിംഗ് ഏറ്റവും ഒടുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹൈകു കവിത. നാല് ദിവസം മുമ്പാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു’ – ഈ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ മാസം ആറിനാണ്. 2020, 2021 വര്‍ഷങ്ങളിലും ഇയാള്‍ ഫേസ്ബുക്കില്‍ തുടര്‍ച്ചയായി ഹൈകു കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഇലന്തൂരില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി: കഷ്ണങ്ങളാക്കി കുഴിച്ചിട്ട് ഉപ്പ് വിതറി; പത്മത്തിന്റേതെന്ന് സൂചന

കേരളത്തെ നടുക്കിക്കൊണ്ടാണ് തിരുവല്ലയില്‍ നരബലി നടന്നുവെന്ന വാര്‍ത്ത ഇന്ന് രാവിലെ പുറത്ത് വന്നത്. കുറച്ച് നാള്‍ മുന്‍പ് കടവന്ത്രയില്‍ നിന്ന് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്.

ഒരു സ്ത്രീയെ കഴുത്തറുത്ത് വെട്ടി കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. മറ്റൊരു സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വെട്ടി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഇവരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ പോലീസ്.

Exit mobile version