‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’: അകമഴിഞ്ഞ പിന്തുണയുമായി രാമസിംഹന്‍ അബൂക്കര്‍

പാലക്കാട്: അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സന്ദീപ് ജി വാര്യരെ പിന്തുണച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂക്കര്‍.

‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’ എന്ന ഒറ്റവരി കുറിപ്പിലൂടെയാണ് രാമസിംഹന്‍ തന്റെ പിന്തുണയറിയിച്ചത്. സന്ദീപ് ജി വാര്യര്‍ക്കെതിരെ കേരള ബിജെപി നടപടിയെടുത്തതിന് പിന്നാലെ സന്ദീപിനെ പിന്തുണച്ച് രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നീട് മറ്റൊരു പോസ്റ്റില്‍ ‘നിങ്ങള്‍ പുറത്താക്കൂ ഞങ്ങള്‍ അകത്തു തന്നെയുണ്ട്. നിങ്ങള്‍ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്നും രാമസിംഹന്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് സന്ദീപിനെതിരെ നടപടി എടുത്തത്. പാര്‍ട്ടിയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപ് വാര്യരെ നീക്കിയത് പാര്‍ട്ടിയുടെ സംഘടനാ കാര്യമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

ഇതിനിടെ സന്ദീപ് വാര്യര്‍ക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാര്‍ പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. സംസ്ഥാന നേതൃത്വവുമായി നിലനില്‍ക്കുന്ന ദീര്‍ഘനാളായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്. ഹലാല്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചതും പാര്‍ട്ടി അനുമതി ഇല്ലാതെ ഫണ്ട് സ്വീകരിച്ചതുമാണ് സന്ദീപിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന.

അതേസമയം നടപടിയോട് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കിലൂടെ ബിജെപി നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. പട്ടാമ്പി കൊപ്പത്ത് മൊബൈല്‍ ടവര്‍ അനുവദിക്കാന്‍ ഇടപെട്ടത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വത്തിനെതിരെ സന്ദീപ് ഫേസ്ബുക്ക് കുറിപ്പിട്ടത്.

‘വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ടെന്നും സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധമുണ്ട്, 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ട് വന്നു എന്നും വാര്‍ത്തയാക്കാമെന്നുമായിരുന്നു സന്ദിീപിന്റെ വിവാദ പോസ്റ്റ്.

Exit mobile version