ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടം: അച്ഛന് പിന്നാലെ അലംകൃതയും മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തന്‍കോട് സ്വദേശി അലംകൃതയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അലംകൃതയുടെ അച്ഛന്‍ ഷിബു സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വഴിയരികില്‍ നില്‍ക്കുമ്പോള്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചത് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 6:20 ഓടെ വെഞ്ഞാറമൂട് ജുമാ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന പോത്തന്‍കോട് സ്വദേശികളായ ഷിബുവും മകള്‍ അലംകൃതയും തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിബു മരണപ്പെടുകയായിരുന്നു.

കട്ടപ്പനയില്‍ നിന്നും രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് തിരിച്ചു പോവുകയായിരുന്നു ആംബുലന്‍സ്. അപകടം നടക്കുമ്പോള്‍ മെയില്‍ നേഴ്‌സ് വിളയില്‍ സ്വദേശി അമല്‍ ആയിരുന്നു ആംബുലന്‍സ് ഓടിച്ചത്. ഡ്രൈവര്‍ പട്ടം കേദാര്‍ നഗറിലെ വിനീത് ഉറങ്ങുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെയും വാഹനമോടിച്ച നേഴ്‌സിന്റെയും ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അപകട സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു.

Exit mobile version