ബാങ്ക് ജോലി ഉപേക്ഷിച്ച്‌ കെട്ടിപ്പടുത്ത അറ്റ്‌ലസ്; ബാങ്കുകള്‍ കാരണം ഒടുവില്‍ ജയില്‍ വാസവും;സിനിമയേയും സാഹിത്യത്തേയും അത്രമേല്‍ സ്‌നേഹിച്ച രാമചന്ദ്രനെ ഓര്‍ത്ത് കലാലോകം

ദുബായ്: ഒരു കാലത്ത് തിരക്കേറിയ ബിസിനസുകാരനായി ലോകം ചുറ്റുമ്പോഴും സ്വന്തം നാടിനേയും കലകളേയും കൈവിട്ടിരുന്നില്ല അറ്റ്‌ലസ് രാമചന്ദ്രന്‍. കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്‌ലസ് രാമചന്ദ്രന്‍ തുടര്‍ന്നിരുന്നു. മലയാള സിനിമാരംഗത്തെ തന്നെ ചരിത്രമായി രേഖപ്പെടുത്താവുന്ന വൈശാലി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍.

ഇന്നലെ, കൗരവര്‍, വെങ്കലം, ചകോരം തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്യാനെടുത്തതും രാമചന്ദ്രന്‍ തന്നെ. ഹോളി ഡെയ്‌സ് എന്നൊരു സിനിമ സംവിധാനവും ചെയ്തു. ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകളും അദ്ദേഹം നിരന്തരം സംഘടിപ്പിച്ചിരുന്നു.

തൃശൂര്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടേയും മകനായി 1942 ജൂലൈ 31ന് ജനിച്ച രാമചന്ദ്രന്‍ കൊമേഴ്‌സിലാണ് പഠനം പൂര്‍ത്തിയാക്കിയത്. കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളില്‍ ജോലി രാജിവച്ച് ഗള്‍ഫിലേക്ക് ചേക്കേറി.

തുടക്കത്തില്‍ കുവൈത്തില്‍ ബാങ്ക് ജോലി തന്നെയാണ് തെരഞ്ഞെടുത്തത്. പിന്നീട് എണ്‍പതുകളുടെ അവസാനത്തില്‍ ജോലി ഉപേക്ഷിച്ച് സ്വര്‍ണവ്യാപാരത്തിലേക്ക് ഇറങ്ങിത്തിരിച്ചത് വലിയ മാറ്റം തന്നെ ഉണ്ടാത്തി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് പിറവി കൊണ്ടത് അവിടെ നിന്നാണ്.

ALSO READ- പ്രശ്‌നങ്ങൾ എല്ലാം തീർത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്റെ മടക്കം!

എന്നാല്‍ ഇക്കാലത്ത് കുവൈറ്റിനെ ഇറാഖ് ആക്രമിച്ചതോടെ എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന് ദുബായിയിലേക്ക് സാമ്രാജ്യം മാറ്റേണ്ടി വന്നു. ദുബായിലേക്ക് എത്തിയത് അദ്ദേഹത്തിന്റെ ബിസിനസിന് വലിയ ഗുണം ചെയ്തു. അറ്റ്ലസ് വലിയ രീതിയില്‍ വളര്‍ന്നു. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമെല്ലാം വലിയ നേട്ടത്തില്‍ തന്നെയായിരുന്നു അറ്റ്‌ലസ്. ഇക്കാലത്താണ് അദ്ദേഹം സിനിമാ ലോകത്തും ശ്രദ്ധേയമായത്. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മാണ പങ്കാളി ആവുകയുമൊക്കെ ചെയ്തു.

ഇത്തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് പോകവെയാണ് സാമ്പത്തിക ക്രമക്കേടില്‍ ബാങ്കുകളുടെ പരാതിയിെ തുടര്‍ന്ന് അദ്ദേഹം ദുബായില്‍ അറസ്റ്റിലായത്. ഭാര്യ ഇന്ദിരയും മകള്‍ മഞ്ജുവും മരുമകന്‍ അരുണുമെല്ലാം ഈ കേസില്‍ പ്രതിയാക്കപ്പെട്ടു.

അഥേസമയം, തന്റെ വളര്‍ച്ച കണ്ട് അസൂയമൂത്ത ചിലരാണ് ഈ കേസിന് പിന്നിലെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നല്‍കിയിരുന്ന രണ്ട് ബാങ്കുകള്‍ പെട്ടെന്ന് വായ്പ നിഷേധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണമായതെന്ന് അദ്ദേഹം പറയുന്നു.

ദുബായ് അവീറിലെ ജയിലിലായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ തടവ് ശിക്ഷ. അക്കാലത്തെ ഏകാന്തതയായിരുന്നു രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്‌ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പില്‍ക്കാലത്ത് പറഞ്ഞത്. ജയിലില്‍ തന്നെ ആരെങ്കിലും കാണാന്‍ വന്നിരുന്നെങ്കില്‍സ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്ന് പോലും ഒരിക്കല്‍ രാമചന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു. കലാലോകത്ത് അടക്കം നിരവധി സൗഹൃദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം വീണുപോയപ്പോള്‍ ആരും കൈത്താങ്ങായി എത്താത്തത് വലിയ നിരാശയാണ് കുടുംബത്തിന് സമ്മാനിച്ചത്.

Exit mobile version