ജേഷ്ഠ സഹോദരന്‍! ഒന്ന് കാണണം എന്ന ആഗ്രഹം നടന്നില്ല: നിറകണ്ണുകളോടെ സുരേഷ് ഗോപി

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ ‘മേ ഹൂം മൂസ’യുടെ വിജയാഘോഷ പരിപാടികള്‍ മാറ്റിവെച്ച് നടന്‍ സുരേഷ് ഗോപി. ആഘോഷത്തില്‍ പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല എന്നും കോടിയേരിയുടെ വിയോഗം വേദന നല്‍കുന്നുവെന്നും സുരേഷ് ഗോപി അറിയിച്ചു.

മേ ഹൂം മൂസയുടെ വിജയം പങ്കുവെയ്ക്കുന്നതിന് വേണ്ടി ഇന്ന് ലൈവില്‍ വരുമെന്ന് കഴിഞ്ഞ ദിവസം നടന്‍ അറിയിച്ചിരുന്നത്. കേരളത്തിലെ പോലീസ് സംവിധാനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പൂര്‍വ ആഭ്യന്തര മന്ത്രി, എന്ന നിലയ്ക്കും നിരവധി തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ മനുഷന്‍.
വളരെ വ്യക്തിപരമായി ഏതാണ്ട് 25 വര്‍ഷമായി കോടിയേരിയുമായുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു പോകുകയാണ് എന്നും തന്റെ ജേഷ്ഠ സഹോദരനാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ശ്രമം നടത്തിയിുന്നു. പക്ഷെ ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്ന് ബിനോയ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അത് ഒരു വേദനയായി മാറുകയാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് രാവിലെ പത്തരയ്ക്ക് ലൈവിന്റെ നോട്ടിഫിക്കേഷന്‍ വന്നതുകൊണ്ട് മാത്രമാണ് അതേ സമയത്ത് ഉത്തരവാദിത്തപൂര്‍ണമായ സഹകരണം അറിയിക്കുന്നത്. മൂസയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദന പ്രവാഹത്തിന് നന്ദി പറഞ്ഞു തുടങ്ങേണ്ട ദിവസങ്ങളാണ് ഇനി അങ്ങോട്ട് എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലൈവ് തീരുമാനിച്ചത്. പക്ഷെ ഇതിനൊപ്പം തന്നെ എത്തിയത് വേദനിപ്പിക്കുന്ന ഒരു ദേഹവിയോഗമാണ്.

പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പൂര്‍വ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ മനുഷന്‍.’

‘ഏതാണ്ട് 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീര്‍ത്തും വ്യക്തിപരമായ ബന്ധത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ള ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ് മനസിലാക്കിയിട്ടുള്ളത്. ഒരു ജേഷ്ഠ സഹോദരന്‍. എന്റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍, സഹധര്‍മ്മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന ഒരു തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍,വ്യക്തിത്വത്തിന് മുമ്പില്‍ കണ്ണീരഞ്ജലി ചെലുത്തിക്കൊണ്ട് ഈ ലൈവ് അവസാനിപ്പിക്കുകയാണ്.

എനിക്ക് ഒരു ചെറിയ വേദനയുണ്ട്. പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്ന് ബിനോയ് അറിയിച്ചു. എന്തെങ്കിലും ഒരു അണുബാധയുണ്ടായാല്‍….ഒന്നു കാണണം എന്ന ആ ആഗ്രഹം നടന്നില്ല. അതും ഇപ്പോള്‍ ഒരു വേദനയായി.

സിനിമയുടെ വിജയാഘോഷത്തില്‍ ആഘോഷത്തില്‍ പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍.’ ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടുള്ള ലൈവ് ഇന്ന് വൈകുന്നേരം ആണ് എന്നും പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി ലൈവ് അവസാനിപ്പിച്ചത്.

Exit mobile version