‘നിങ്ങളുടേത് ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ അല്ലേ’, ശ്രീനാഥ് ചോദിച്ചു; വിശദീകരിച്ച് പരാതിക്കാരി

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ വിശദീകരണവുമായി പരാതിക്കാരിയായ അവതാരക. തന്റെ ചാനലിനേയും തന്നെയും അറിയില്ല എന്ന് ശ്രീനാഥ് ഭാസി പറഞ്ഞത് കള്ളമാണെന്ന് പരാതിക്കാരി പറയുന്നു.

ശ്രീനാഥ് എത്തിയപ്പോള്‍ തന്നെ പറഞ്ഞത് തന്റെ അഭിമുഖങ്ങള്‍ കാണാറുണ്ടെന്നും നിങ്ങള്‍ ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനലല്ലേ എന്നുമാണ് ചോദിച്ചത്. തന്റെ അഭിമുഖങ്ങള്‍ കാണാത്ത ഒരാള്‍ക്ക് എങ്ങനെ അത് പറയാനാകുമെന്ന് അവതാരക ചോദിക്കുന്നു.

Read Also: ബംപര്‍ വിജയി അനൂപിന്റെ ‘സങ്കടക്കഥ’ ബിബിസിയും ഏറ്റെടുത്തു: രഹസ്യമാക്കി വയ്ക്കണമായിരുന്നെന്ന് ഉപദേശവും

‘ശ്രീനാഥ് ഭാസിയുടെ അഭിമുഖം 1.30നാണ് നിശ്ചയിച്ചിരുന്നത്. സിനിമയുടെ പിആര്‍ഒ പറഞ്ഞത് അനുസരിച്ച് 12.30ന് എത്തി എല്ലാം സെറ്റ് ചെയ്ത് കാത്തിരുന്നു. ശ്രീനാഥ് ഭാസി അവിടെ വന്നത് 3.30നാണ്. അത്രയും നേരം അവിടെ ഇരുന്നപ്പോഴേക്ക് ഉറങ്ങി പോയി. അദ്ദേഹം വന്ന് എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചപ്പോള്‍, നോക്കിയിരുന്ന് ഉറങ്ങിപ്പോയി എന്ന് കൂടെയുള്ള അവതാരക പറഞ്ഞു.

ശ്രീനാഥ് ഭാസി വന്നപ്പോള്‍ തന്നെ ‘നിങ്ങള്‍ ആ ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ അല്ലേ’ എന്നാണ് അദ്ദേഹം ചോദിച്ചത്. അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ അല്ല, ധ്യാന്‍ ഞങ്ങളെയാണ് രക്ഷപ്പെടുത്തുന്നത്’ എന്നാണ്. അപ്പോള്‍ ‘മച്ചാന്‍ പൊളിയാണ്, ചില്‍ ആണ്’ എന്നൊക്കെ പറഞ്ഞു. എന്റെ അഭിമുഖങ്ങള്‍ കാണാത്തൊരാള്‍ എങ്ങനെ ഇത് പറയും,’ അവതാരക പറയുന്നു.

Exit mobile version