പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി! സെൽവരാജിന്റെ മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടിയാണ് ജീവിതം അവസാനിപ്പിച്ചത്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് സെൽവരാജ് തന്റെ രണ്ടാം ഭാര്യയെ കൊലപെടുത്തിയത്.ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിൻറെ ഭാര്യയായിരുന്ന 37കാരി പ്രഭയെ കഴുത്തറുത്ത് കൊലപെടുത്തുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്.

വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേരത്തെ കുടുംബപ്രശ്‌നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞു താമസിക്കുകയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു.

രക്തം വാർന്നാണ് പ്രഭ മരണത്തിന് കീഴടങ്ങിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.

Exit mobile version