ട്രാക്കിന് സമീപത്തെ പൂ പറിക്കാൻ പോയ സഹോദരിമാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, ഗുരുതര പരിക്കുകളോടെ അടുത്ത ആൾ ആശുപത്രിയിൽ! കണ്ണീരിൽ കുതിർന്ന് ഓണം

കണ്ണൂർ: റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാൻ പോയ സഹോദരിമാരിൽ ഒരാൾ ട്രെയിൻ ഇടിച്ച് മരിച്ചു. അടുത്ത ആൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അടുത്തിലയിൽ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പിൽ പ്രഭാവതി(60)യാണ് മരിച്ചത്.

സഹോദരി പ്രവിദ(42)യെ കൈകാലുകൾക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദാരുണമായ അപകടം നടന്നത്. പുന്നച്ചേരി സെന്റ് മേരീസ് എൽപി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്.

കുട്ടികളുടെ പരാതിയിൽ പരിഹാരം; സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി!

മംഗളൂരുവിലേക്കുള്ള സമ്പർക്കക്രാന്തി എക്സ്പ്രസ് ട്രെയിനാണ് സഹോദരിമാരെ ഇടിച്ചത്. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അപകട സ്ഥലത്തു വച്ചു തന്നെ ഒരാൾ മരിച്ചിരുന്നു. ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിൻ കടന്നുവരുമ്പോൾ മാറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത ഇടമാണ്.

പ്രഭാവതിയുടെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മക്കൾ എത്തിച്ചേരേണ്ടതിനാൽ സംസ്‌കാരം പിന്നീട് നടക്കും.

Exit mobile version