മരം മുറിച്ചത് വനം വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച്; ജെസിബി ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: ദേശീയപാത 66-ലെ വികസനത്തിന്റെ ഭാഗമായി ആരുടേയും മനസ്സലിയിപ്പിക്കുന്ന കാഴ്ചയായിരുന്ന മിണ്ടാപ്രാണികളോട് കാണിച്ച കൊടുംക്രൂരത. പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മലപ്പുറം വി.കെ പടി അങ്ങാടിയ്ക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്.

ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തു. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റി. ആ മരമാകട്ടെ ഒട്ടേറെ കിളികളുടെ ആവാസ സ്ഥലമായിരുന്നു. മരം പെട്ടെന്ന് വീണതോടെ കുറെ പക്ഷികള്‍ പറന്ന് രക്ഷപ്പെട്ടു. പക്ഷേ, ഏറെയെണ്ണം താഴെവീണു ചത്തു. കൂടുകളിലുണ്ടായിരുന്ന എരണ്ട പക്ഷികളും കുഞ്ഞുങ്ങളുമാണ് ചത്തത്.

Exit mobile version