വീണ്ടും പേ വിഷബാധ മരണം: ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. തൃശൂര്‍ ചിമ്മിനിയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ്(60) മരിച്ചത്.

നായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ പാറുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസം മുമ്പാണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ഇവര്‍ക്ക് കടിയേറ്റത്. മൂന്ന് ദിവസം മുമ്പ് അവശനിലയിലാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. പിന്നീട് പ്രത്യേക മുറിയില്‍ ഇവരെ നീരീക്ഷണത്തിലാക്കി. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. തെരുവുനായയുടെ കടിയേറ്റതിന് ശേഷം ഇവര്‍ ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. വാക്സിന്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന്, കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നുവെങ്കിലും അവര്‍ ചികിത്സ തേടിയിരുന്നു. അതിനാല്‍ അവര്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നാണ് വിവരം.

Exit mobile version