അവസാന യാത്രയിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കി രമേശന്‍: യാത്രയ്ക്കിടെ ഡ്രൈവര്‍ സീറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

ഹരിപ്പാട്: ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞു വീഴുമ്പോഴും ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കിയാണ് ഡ്രൈവര്‍ രമേശന്‍ യാത്രയായത്. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ സ്‌കൂള്‍ ബസിന്റെ ഡ്രൈവറായിരുന്നു കരുവാറ്റ കാട്ടില്‍ കിഴക്കതില്‍ രമേശന്‍(60).

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ദേശീയപാതയില്‍ കരുവാറ്റ വട്ടമുക്കില്‍ നിന്ന് എസ്എന്‍ കടവിലെത്തി 12 കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്നു രമേശന്‍. അതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രമേശന്‍ പെട്ടെന്നു തന്നെ വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിര്‍ത്തി, കുട്ടികളെ സുരക്ഷിതരാക്കി. പിന്നാലെ സീറ്റില്‍ ചരിഞ്ഞു വീഴുകയായിരുന്നു.

ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. രമേശന്റെ ശരീരമാകെ വിയര്‍ത്തിരുന്നു. തുടര്‍ന്ന് അവര്‍ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശന്‍ കുഴഞ്ഞുവീണത്. ബസ് സുരക്ഷിതമായി നിര്‍ത്തിയില്ലെങ്കില്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാന്‍ സാധ്യത ഏറെയായിരുന്നു. ഷീജയാണ് രമേശന്റെ ഭാര്യ. മക്കള്‍: രഞ്ജിത്, ആദിത്യ. മരുമകള്‍: ജ്യോതി.

Exit mobile version