‘ലക്ഷങ്ങളില്‍ ഒരാള്‍ മാത്രമായി തീരുമായിരുന്ന ജീവിതം, പ്രശസ്തിയിലേക്ക് എത്തിച്ച കാരണക്കാരന്‍’: അശ്വമേധത്തിന്റെ സൂത്രധാരന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ജിഎസ് പ്രദീപ്

തിരുവനന്തപുരം: മലയാളികള്‍ക്കേറെ സുപരിചിതമായ ടെലിവിഷന്‍ ഷോയായിരുന്നു
ജിഎസ് പ്രദീപ് അവതരിപ്പിച്ച ‘അശ്വമേധം’. ജിഎസ് പ്രദീപിനെ പ്രശസ്തിയിലേക്ക് എത്തിച്ചതും അശ്വമേധം ഷോയായിരുന്നു. ഇപ്പോഴിതാ ഷോയുടെ സൂത്രധാരനായ സതീഷ് നമ്പൂതിരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചിരിക്കുകയാണ് ജിഎസ് പ്രദീപ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മനസ്സില്‍ വിചാരിച്ച വ്യക്തിയെ കണ്ടുപിടിക്കുന്ന ഒരു കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു താന്‍. അത് കണ്ട സതീഷ് നമ്പൂതിരി തന്നെ കൈരളി ചാനലിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് അശ്വമേധം എന്ന പരിപാടി ആരംഭിക്കുന്നത്.

അപ്രശസ്തമായ ഒരു ജീവിതം നയിക്കേണ്ടിയിരുന്ന തന്നെ ഇന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്ന ഒരാള്‍ ആക്കി മാറ്റിയത് ശ്രീ സതീഷ് നമ്പൂതിരിയുടെ ഒരു നിമിഷത്തിന്റെ നിയോഗമാണ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദൂരദര്‍ശന്‍, കൈരളി ടി.വി, സിഡിറ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന കൊയിലാണ്ടി സ്വദേശിയായ സതീഷ് ഞായറാഴ്ചയാണ് അന്തരിച്ചത്.

23 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു റസ്റ്റോറന്റില്‍ വെച്ചാണ് കൈരളി ടിവി സീനിയര്‍ പ്രൊഡ്യൂസറായിരുന്ന സതീഷ് നമ്പൂതിരി തന്നെ ‘കണ്ടെത്തിയതെ’ന്നും തന്റെ ജീവിതത്തില്‍ വിധിയുടെ മനോഹരമായ കൈയ്യൊപ്പ് ചാര്‍ത്തിയത് അദ്ദേഹമാണെന്നും പ്രദീപ് പറയുന്നു.

എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ വിധി.., അല്ലെങ്കില്‍ നിയോഗം ഒരു കയ്യൊപ്പ് ചാര്‍ത്തുന്ന നിമിഷമുണ്ട്.. ആ നിമിഷത്തിന് കാരണക്കാരാകുന്നത് അവിചാരിതമായി ജീവിതവഴിയില്‍ കടന്നുവരുന്ന മാലാഖമാരുടെ സാന്നിധ്യവുമാണ്.. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സായാഹ്നം.. തലസ്ഥാനത്തിലെ ഒരു റെസ്റ്റോറന്റില്‍ സുഹൃത്തിനോടൊപ്പം മനസ്സില്‍ വിചാരിച്ച വ്യക്തിയെ കണ്ടുപിടിക്കുന്ന ഒരു കളിയില്‍ ഏര്‍പ്പെട്ട് വൈകുന്നേരം തള്ളിനീക്കുകയായിരുന്നു ഞാന്‍.. പിറകിലിരുന്നു ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു മെലിഞ്ഞ മനുഷ്യന്‍ എന്റെ തോളില്‍ തട്ടി ചോദിച്ചു, ‘ഞാന്‍ വിചാരിക്കുന്ന പേരുകള്‍ കണ്ടെത്താന്‍ കഴിയുമോ’ എന്ന്.. ‘ശ്രമിക്കാം..’ എന്ന് എന്റെ മറുപടി..

അയാള്‍ വിചാരിച്ച കുറിയേടത്തു താത്രിയെയും, മിഖായേല്‍ ഷോളോകോവിനെയും, കോയിത്താറ്റില്‍ ചിരുകണ്ടനെയുമൊക്കെ ഞാന്‍ കണ്ടെത്തിയപ്പോള്‍ ആഹ്ലാദത്തോടെ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു.. എന്റെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ചോദിച്ചു വാങ്ങി.. എന്നിട്ട് സ്വയം പരിചയപ്പെടുത്തി;

‘ഞാന്‍ സതീഷ് നമ്പൂതിരി.. കൈരളി ടിവിയുടെ സീനിയര്‍ പ്രൊഡ്യൂസറാണ്..
‘കൈരളി തുടങ്ങിയ കാലമാണ്. രണ്ടുമൂന്നാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ കൈരളിയിലേക്ക് ശ്രീ സതീഷ് എന്നെ ക്ഷണിക്കുകയും അവിടെ വച്ച് കൈരളി ടി വിയുടെ ചെയര്‍മാനും മഹാനടനുമായ ശ്രീ. മമ്മൂട്ടിയെ കാണുകയും അദ്ദേഹവുമായി ഇതേ കളി കളിക്കുകയും ചെയ്തു. അങ്ങനെയൊക്കെയാണ് അശ്വമേധം എന്ന് പരിപാടി ആരംഭിച്ചത്..

ഇത് ഞാന്‍ പല ഇന്റര്‍വ്യൂകളില്‍ പറഞ്ഞിട്ടുള്ളതാണ്.. ഇന്നിപ്പോ, ലോകമാസകലം ഒരുപാട് രാജ്യങ്ങളില്‍ അശ്വമേധം അവതരിപ്പിക്കുമ്പോഴൊക്കെ ശ്രീ. സതീഷ് നമ്പൂതിരിയെ ഞാന്‍ അനുസ്മരിക്കാറുണ്ട്. ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പലരും പല വഴിക്ക് അകന്നുപോയി.. കൈരളിയില്‍ നിന്നും സതീഷ് നമ്പൂതിരി മറ്റ് പല ചാനലുകളിലേക്കും സഞ്ചരിച്ചു..

ദീര്‍ഘകാലം അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല..ഇക്കഴിഞ്ഞ മാര്‍ച്ചു മാസം ഇരുപത്തിയാറാം തിയതി, കേരള ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന്റെ ഉന്നത അധികാര സമിതി ‘തേക്കിന്‍കാട് ഫെസ്റ്റിവല്‍’ എന്ന പേരില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഒരു മേള നടത്തി.. അതിന്റെ പ്രധാന ഇനങ്ങളില്‍ ഒന്ന്, ‘അറിവുത്സവം’ എന്ന പേരില്‍ ഞാന്‍ നടത്തിയ വൈജ്ഞാനിക മത്സര പരിപാടിയായിരുന്നു.

മൈതാനത്തില്‍ പ്രോഗ്രാം അവതരിപ്പിക്കാനായി സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് മുന്‍നിരയിലിരുന്ന അവശനായ വ്യക്തി എന്റെ ഹൃദയത്തെ.., മനസ്സിനെ.., കൊളുത്തി വലിച്ചു. സ്റ്റേജില്‍ കയറാതെ, ഞാനദ്ദേഹത്തിന്റെ അരികിലെത്തി, ‘സതീഷ് ചേട്ടാ..’ എന്നു വിളിച്ചപ്പോള്‍ ‘നീ ഇന്നിവിടെ വരുമെന്നറിഞ്ഞ്, നിന്നെ കാണാന്‍ വന്നതാണ്..’ എന്നാണ് മറുപടി. ആ വേദിയില്‍, ‘നിങ്ങള്‍ ഈ കാണുന്ന പരിപാടികള്‍ക്കൊക്കെ കാരണക്കാരന്‍.. അല്ലെങ്കില്‍ ലൈം ലൈറ്റിലേക്ക് ഞാനെന്ന മനുഷ്യന്‍ അടയാളപ്പെടുത്താനുള്ള കാരണക്കാരന്‍.., അത് ഇദ്ദേഹമാണ്..’ എന്നു പരിചയപ്പെടുത്തിയപ്പോള്‍ സദസ്സ് അദ്ദേഹത്തെ കരഘോഷം കൊണ്ട് സ്വീകരിച്ചു..സ്‌നേഹവും ദക്ഷിണയും സമ്മാനിച്ച്, വീണ്ടും കാണാം എന്നു പറഞ്ഞാണ് അന്ന് പിരിഞ്ഞത്.. അന്നത്തെ ചില ചിത്രങ്ങള്‍ ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശ്രീ സതീഷ് എന്നെ വീണ്ടും വിളിച്ചു.. ലൈഫ് മിഷന്റെ ഭാഗമായുള്ള ഒരു ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അപേക്ഷ കൊടുക്കുന്ന കാര്യത്തെകുറിച്ചു സംസാരിക്കാനാണ് വിളിച്ചത്.. വടക്കാഞ്ചേരി എം. എല്‍. എ ആയ ശ്രീ. സേവ്യര്‍ ചിറ്റിലപ്പള്ളിയോട് സൗഹൃദത്തിന്റെ സ്വാതന്ത്ര്യമുപയോഗിച്ചു ഞാനിത് പറയുകയും, സേവ്യര്‍ ശ്രീ. സതീഷ് നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തുകയും ഒക്കെ ചെയ്തു..

ഇന്നിപ്പോള്‍, നിശാഗന്ധിയിലെ ബാലാവകാശ കമ്മീഷന്‍ വേദിയില്‍ കുട്ടികളോട് സംസാരിച്ചു പുറത്തേക്കിറങ്ങിയപ്പോള്‍ ആകസ്മികമായി, ഷാജി കമലേശ്വരം എന്ന ക്യാമറാമാന്‍ എന്റെ ഫോണില്‍ വിളിച്ചു പറഞ്ഞു, ‘പ്രദീപേ.., സതീഷ് ചേട്ടന്‍ പോയീ..’ എന്ന്..

ആരായിരുന്നൂ, എനിക്ക് ശ്രീ സതീഷ് നമ്പൂതിരി ? അശ്വമേധം എന്ന വൈജ്ഞാനിക പരിപാടിയെ ഒരു ടെലിവിഷന്‍ പ്രോഗ്രാം ആക്കി മാറ്റാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞ ഒരു ക്രാന്തദര്‍ശിയാണ് അദ്ദേഹം.. എന്നാല്‍ അതിനുമപ്പുറം, ലക്ഷങ്ങളില്‍ ഒരാള്‍ മാത്രമായി., താരതമ്യേന അപ്രശസ്തമായ ഒരു ജീവിതം നയിക്കേണ്ടിയിരുന്ന എന്നെ.., നിങ്ങള്‍ അറിയുന്ന ഒരാള്‍ ആക്കി മാറ്റിയത് ശ്രീ സതീഷ് നമ്പൂതിരിയുടെ ഒരു നിമിഷത്തിന്റെ നിയോഗമാണ്..

എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ വിധിയുടെ മനോഹരമായ കയ്യൊപ്പ് വീഴും എന്നാണല്ലോ പറഞ്ഞു തുടങ്ങിയത്.. എന്റെ ജീവിതത്തില്‍ ആ കയ്യൊപ്പ് ചാര്‍ത്തിയത് ശ്രീ. സതീഷ് നമ്പൂതിരിയാണ്.. വരുംകാലത്തിന്റെ ദൗത്യങ്ങളെ തിരുത്തി എഴുതിയ ഒരു കാവല്‍മാലാഖ.. ഇനിയില്ല.., ശ്രീ. സതീഷ് നമ്പൂതിരി.. അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയും..
സതീഷ് ചേട്ടന് ആദരവ്.. കടപ്പാട്.. നന്ദി.. ഓര്‍മ്മ..

Exit mobile version