സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. 12ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് വിവരം വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛന്‍, അമ്മ, ടാക്സി ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, വിമാനത്തില്‍ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളജില്‍ നിന്നാണ് കുരങ്ങുവസൂരിയാണെന്ന് സംശയിച്ച് സാംപിളെടുത്ത് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

കുരങ്ങുവസൂരി ഭീതിക്കിടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തെഴുതിയാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ കര്‍ശന പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ചാല്‍ രോഗിയെ ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റണമെന്നും ഇതിനായി ആശുപത്രികള്‍ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.

Exit mobile version