നിലമ്പൂർ: ആളൊഴിഞ്ഞ റബ്ബർതോട്ടത്തിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പിൽ ചന്ദ്രന്റെയും രജനിയുടെയും മകൻ വിനീഷ് (22), ബന്ധുവായ ഗൂഡല്ലൂർ ഓവേലി സീഫോർത്തിലെ ബാലന്റെയും വസന്തയുടെയും മകൾ രമ്യ (22) എന്നിവരാണ് മരിച്ചത്.
ഒരു കിടക്കവിരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. വിനീഷിന്റെ വീടിന് 200 മീറ്റർ അകലെ വിജനമായ റബർ തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ.
അതേസമയം, ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ നഴ്‌സ് ആണ് രമ്യ. എന്നാൽ വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടിൽനിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരിലെത്തി. തുടർന്ന് രമ്യയുടെ ഫോണിൽ നിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു.
ALSO READ- പ്രണയം മൊട്ടിട്ടത് അയർലാന്റിൽ; കൊല്ലത്ത് വെച്ച് വിഷ്ണുദത്തിന്റെ സഖിയായി ക്ലോയിസോഡ്‌സ്
റബർ മരത്തിൽ കെട്ടിയ കിടക്കവിരിയുടെ രണ്ടറ്റങ്ങളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. ഡിവൈഎസ്പി സാജു കെ ഏബ്രഹാം സ്ഥലം സന്ദർശിച്ചു. ഇൻസ്‌പെക്ടർ പി വിഷ്ണു ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹങ്ങൾ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)