ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: വി വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി; ടിങ്കു ബിസ്വാള്‍ ആരോഗ്യ വകുപ്പിലേക്ക്; അലി അസ്ഗര്‍ പാഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ ചുമതലയും വഹിക്കും. ടിങ്കു ബിസ്വാളിനെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കി. ആരോഗ്യസെക്രട്ടറിയായിരുന്ന രാജന്‍ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്കും മാറ്റി നിയമിച്ചു. അലി അസ്ഗര്‍ പാഷയാണ് പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.കെ ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനങ്ങളില്‍ മാറ്റം വന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വി വേണുവിനെയാണ് ആഭ്യന്തരവകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. വിജിലന്‍സിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലയും അദ്ദേഹം വഹിക്കും.

ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. രാജന്‍ ഖോബ്രഗഡെയ്ക്ക് കാര്‍ഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്റെയും അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.

ടിങ്കു ബിസ്വാളിന് ആയുഷിന്റെയും തുറമുഖ വകുപ്പിന്റെയും അധിക ചുമതലയുണ്ട്. ഇവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയും നല്‍കിയിട്ടുണ്ട്. ശര്‍മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂര്‍ണ്ണ ചുമതല നല്‍കി. എസ്സി – എസ്ടി സ്‌പെഷല്‍ സെക്രട്ടറിയായി എന്‍ പ്രശാന്തിനെ നിയമിച്ചു. അലി അസ്ഗര്‍ പാഷയാണ് പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി. ഡോ എ ജയതിലക് പട്ടിക ജാതി പട്ടികവര്‍ഗ്ഗ, സാംസ്‌കാരിക വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയാകും.

മുല്ലപ്പെരിയാര്‍ സൂപ്പര്‍വൈസറി സമിതി അംഗമായി തുടരുന്ന അലക്‌സ് വര്‍ഗീസിന് ഐഎഎസ് പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ചുമതല തുടരുന്നതോടൊപ്പം സഹകരണ രജിസ്ട്രാറായി പുതിയ ചുമതലയും അദ്ദേഹം ഏറ്റെടുക്കുന്നുണ്ട്. നിയമനങ്ങളിലെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവും പുറത്തിറക്കി.
ണൃശലേ ീേ

Exit mobile version