ബാധ്യതകള്‍ എഴുതി വച്ച് പിതാവ് മരണപ്പെട്ടു; രണ്ട് പതിറ്റാണ്ട് മുന്‍പത്തെ കടം വീട്ടി മകന്‍

കൊച്ചി: രണ്ട് പതിറ്റാണ്ട് മുമ്പ് പിതാവ് നല്‍കാനുണ്ടായിരുന്ന കടം വീട്ടി മകന്‍. അല്ലപ്ര ഇഞ്ചക്കുടി ഇഎം മുഹമ്മദാണ് കൊരട്ടി നാലുകെട്ട് റോഡില്‍ പൂനൂര്‍ ഐക്കരപറമ്പില്‍ എ.സി ഹരിദാസിന് ഉപ്പ നല്‍കാനുണ്ടായിരുന്ന 85,000 രൂപയുടെ കടം വീട്ടിയത്.
പത്രവാര്‍ത്ത കണ്ട് ഹരിദാസ് മുഹമ്മദിനെ ഫോണില്‍ വിളിയ്ക്കുകയായിരുന്നു.

മുഹമ്മദിന്റെ പിതാവ് മുഹമ്മദാലി (മമ്മാലി) 20 വര്‍ഷം മുന്‍പു കൊടുക്കാനുണ്ടായിരുന്ന പണമാണിത്. അദ്ദേഹം 2003ല്‍ മരിച്ചു. കടം കൊടുക്കാനുള്ളവരുടെ പേരും സ്ഥലവും അറിയാമെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇക്കാര്യം പറഞ്ഞ് കഴിഞ്ഞദിവസം മലയാള മനോരമ പത്രം വാര്‍ത്ത നല്‍കിയിരുന്നു.
ഇതു കണ്ടാണ് മുഹമ്മദിനെ ഹരിദാസ് വിളിച്ചത്. മുഹമ്മദ് ഇന്നലെ ഉച്ചയോടെ കൊരട്ടിയില്‍ ഹരിദാസിന്റെ വീട്ടിലെത്തി പണം കൈമാറി.

കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദാലിയും ഹരിദാസും തിരുവല്ല ഭാഗത്തുള്ള കൊച്ചുവും. 2000-2003 കാലത്ത് കച്ചവടം നടത്തുമ്പോള്‍ പങ്കു കച്ചവടക്കാരായിരുന്നു മൂവരും അന്ന് ഹരിദാസിന് കൊടുക്കാനുണ്ടായിരുന്നതാണ് 85,000 രൂപ. കൊച്ചുമായി 65000 രൂപയുടെ ബാധ്യതയുണ്ട്.

Read Also:ട്രാഫിക് സിഗ്‌നലില്‍ ഭിക്ഷ തേടിയെത്തി ബാലന്‍: സ്‌നേഹത്തോടെ തലോടി സഹായഹസ്തം നീട്ടി യുവതി, വീഡിയോ വൈറല്‍

സാമ്പത്തികമായി തകര്‍ന്ന മുഹമ്മദാലിയുടെ കുടുംബം മൂത്ത മകനായ മുഹമ്മദിന് ഗള്‍ഫില്‍ ജോലി ലഭിച്ചതോടെയാണ് കരകയറിയത്. ഇനി തിരുവല്ല സ്വദേശി കൊച്ചിനെ കൂടി കണ്ടെത്തണമെന്ന് മുഹമ്മദ് പറയുന്നു.

ഹരിദാസ് അക്കാലത്തു തന്നെ കന്നുകാലി കച്ചവടം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ വീടിനു സമീപം പാലിശേരിയില്‍ ഇന്റര്‍ലോക് ടൈലുകളുടെ യൂണിറ്റ് നടത്തുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷവും കടബാധ്യത തീര്‍ക്കാന്‍ മുഹമ്മദാലിയുടെ മകന്‍ കാട്ടിയ സന്നദ്ധതയ്ക്കു നന്ദിയും അദ്ദേഹം പറഞ്ഞു.

Exit mobile version