ഹോട്ടലുകളിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കും, വയറുനിറയുമ്പോൾ ഭക്ഷ്യവിഷബാധയെന്ന് ആരോപണം! ഉടമയുടെ നമ്പർ വാങ്ങി ഭീഷണിപ്പെടുത്തി പണം തട്ടലും; ഒടുവിൽ സംഘത്തിന് പിടിവീണു

Hotel Food | Bignewslive

വേങ്ങര: ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ച് വയറുനിറഞ്ഞ് കഴിയുന്ന നിമിഷം ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പണം തട്ടിയ സംഘം അറസ്റ്റിൽ. പൂച്ചോലമാട് പുതുപ്പറമ്പിൽ ഇബ്രാഹിം (33), അബ്ദുറഹ്മാൻ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണിൽഹൗസിലെ സുധീഷ് (23), താട്ടയിൽ നാസിം (21) എന്നിവരാണ് പിടിയിലായത്. വേങ്ങര പോലീസ് ആണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയിൽ നിന്ന് ബ്രോസ്റ്റഡ് ചിക്കനാണ് നാലംഗസംഘം കഴിച്ചത്. തുടർന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിക്കുകയായിരുന്നു. പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലിൽ നിന്ന് മടങ്ങിയ സംഘം ഫോണിലൂടെയാണ് പരാതി നൽകാതിരിക്കാൻ നാൽപതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്.

വിലപേശലിന് ശേഷം 25,000 രൂപ നൽകിയാൽ പരാതി നൽകില്ലെന്ന് ഹോട്ടൽ ഉടമയെ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ചോദ്യം ചെയ്യലിൽ തങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടൽ മൂന്നാഴ്ച മുൻപ് പൂട്ടിച്ചതിന്റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു.

Exit mobile version