തൃശൂര്‍ പൂരത്തിനിടെ വിതരണത്തിന് വിഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണും മാസ്‌കും: പോലീസ് പിടിച്ചെടുത്തു, ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വെച്ച വിഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌ക്കുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവര്‍ക്കറുടെ ഫോട്ടോ പതിച്ച കുടകള്‍ വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ബലൂണുകളും മാസ്‌കും പോലീസ് കണ്ടെടുത്തത്.

പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും വിതരണം ചെയ്യാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് പോലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ വിവാദമായതിന് പിന്നാലെ പിന്‍വലിച്ചിരുന്നു. സവര്‍ക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്‌പെഷ്യല്‍ കുടകള്‍ പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടുത്തിയതിതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സര്‍ക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കുടകള്‍ പിന്‍വലിച്ചത്.

പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനത്തിലാണ് കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ എംഎല്‍എ പി ബാലചന്ദ്രനും ഉണ്ടായിരുന്നു. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസദിനുമൊപ്പമാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

Exit mobile version