മറന്നോ ഈ അമ്മയേയും മകനേയും..? ശരത് വീണ്ടും അമ്മയുടെ കൈ മുറുകെ പിടിച്ചു ഇത്തവണ ‘അമ്മയും അച്ഛനും ജീവിതം കെട്ടിപ്പടുത്ത, ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്‌ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര’; വൈറലായി ശരത് കൃഷ്ണയുടെ കുറിപ്പ്; കൗതുകത്തോടൊപ്പം കണ്ണുനീരും

തൃശ്ശൂര്‍: ഇതാ ഈ അമ്മയേയും മകനേയും ഓര്‍മ്മയുണ്ടോ..? കൂട്ടുകാര്‍ക്ക് പകരം അമ്മയുടെ കൈപിടിച്ച് കാശിയാത്ര നടത്തിയ തൃശ്ശൂര്‍കാരനാണിത്. അന്ന് ശരത് കൃഷ്ണ എഴുതിയ കുറിപ്പ് മലയാളികള്‍ക്കിടയില്‍ ഇവരെ മാതൃകയാക്കി. ശരത് കൃഷ്ണനും അമ്മയും നടത്തുന്ന യാത്രകളിലും ശേഷം പങ്കുവയ്ക്കുന്ന ചിത്രങ്ങളും എല്ലാ യുവാക്കള്‍ക്കും മാതൃകയാണ്. ഏതൊരമ്മയും ആഗ്രഹിക്കും അങ്ങനെ ഒരു മകനെ കിട്ടാന്‍.

ഇപ്പോഴിതാ അമ്മയുടെ പ്രവാസ ജീവിതത്തിന്റെ ഓര്‍മകളിലേക്കും കൈപിടിക്കുകയാണ് ശരത്

‘അമ്മയും അച്ഛനും ജീവിതം കെട്ടിപ്പടുത്ത.. ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്‌ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര’ എന്ന തലക്കെട്ടോടെ പങ്കുവച്ച കുറിപ്പില്‍ പ്രവാസ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. വീണ്ടും ഒരു കുറിപ്പിലൂടെ ശരത് തന്റെ അമ്മയെ അന്നത്തെ പതിനെട്ടുകാരിയാക്കി.

‘ഫ്‌ലാറ്റിന്റെ ഒന്നാം നിലയിലേക്ക് ഓടിക്കയറുമ്പോള്‍ കല്ല്യാണം കഴിഞ്ഞ് ദുബായിലേക്ക് വന്ന ആ പതിനെട്ടുകാരിയെ ഞാന്‍ അമ്മയില്‍ കണ്ടു. ആ മുറിയുടെ മുന്‍പില്‍ ചെന്ന് നിന്നപ്പോള്‍ അമ്മയുടെ സന്തോഷം കണ്ണുകളില്‍ കാണാമായിരുന്നു. അത് വര്‍ണ്ണിക്കുവാനുള്ള വാക്കുകള്‍ എന്റെ കൈവശമില്ല. ചുമ്മാ അതിനു മുമ്പില്‍ നിന്നും ഒരു ഫോട്ടോ എടുക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കൗതുകത്തിന് ഞാന്‍ കോളിങ്ങ് ബെല്‍ അടിച്ചു…..കുറിപ്പ് വായിക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും അല്‍പമൊന്നു കണ്ണീര്‍ പൊടിയും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

*അമ്മയും അച്ഛനു ജീവിതം കെട്ടിപ്പടുത്ത……. ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്‌ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര*

ദുബായ് നഗരം ഞങ്ങളെ വരവേല്‍ക്കുന്നത് തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു! എന്റെ പ്രിയ സുഹൃത്തും ദുബായിലെ മണല്‍ത്തരിക്കുവരെ സുപരിചിതമായ ശബ്ദം നൈല ഉഷ, താന്‍ ജോലി ചെയ്യുന്ന FM സ്റ്റേഷനിലൂടെ എനിക്കും അമ്മയ്ക്കും ദുബായിലേക്ക് സ്വാഗതം പറയുമ്പോള്‍ കാറിലിരുന്ന് തെല്ലു ആശ്ചര്യത്തോടെയാണ് ഞങ്ങളത് കേട്ടത്. സാധാരണക്കാരായ ഞങ്ങള്‍ക്ക് ദുബായില്‍ കിട്ടിയ രാജകീയ വരവേല്‍പ്! ഞങ്ങള്‍ നേരെ തൃശ്ശൂര്‍ ഉള്ള എന്റെ സുഹൃത്ത് നിലുവിന്റെ ബുര്‍ജ് ഖലീഫയിലെ 64-ാം നിലയിലെ മുറിയിലാണ് താമസിച്ചത്. അതിനിടയില്‍ ഒരു സംഭവം ഉണ്ടായി ഞങ്ങള്‍ മുറിയില്‍ കയറിയ ഉടനെ സെക്യൂരിറ്റി അലര്‍ട്ട് ഉണ്ടാകുകയും പെട്ടന്നു തന്നെ ഞങ്ങള്‍ 64 നിലയും ധൃതിയില്‍ കോണി ഇറങ്ങി താഴെ എത്തിയപ്പോഴാണ് കാര്യം അറിയുന്നത് അന്നവിടെ ഫയര്‍ ഡ്രില്‍ ആയിരുന്നു, ഒരേ സമയം ദേഷ്യവും, തമാശയും തോന്നിയ നിമിഷം.40 സെക്കന്റില്‍ 64-ാം നിലയില്‍ നിന്നും താഴെ എത്തുന്ന ലിഫ്റ്റ് ഉള്ളപ്പോള്‍ ചവിട്ടുപടി മുഴുവന്‍ 20 മിനിറ്റില്‍ ഇറങ്ങിയ സുഖവും….. മരണത്തിനു മുന്‍പുള്ള വെപ്രാളം ശരിക്കും അറിഞ്ഞു.

അങ്ങിനെ ബുര്‍ജ് ഖലീഫ ഫയര്‍ & സേഫ്റ്റി റസ്‌ക്യു ടീം അവതരിപ്പിച്ച ഫയര്‍ ഡ്രില്‍ നാടകത്തിന്റെ ക്ഷീണം അകറ്റുവാന്‍ മുറിയില്‍ വിശ്രമിച്ചു. ഉച്ച തിരിഞ്ഞ് നൈല വന്ന് ഞങ്ങളെയും കൂട്ടി ദുബായ് മാളിലേക്ക് യാത്രതിരിച്ചു. ദുബായ് നഗരം എനിക്ക് സുപരിചിത അല്ലെങ്കിലും അമ്മയ്ക്ക് ഈ നഗരം ഒട്ടേറെ ഓര്‍മ്മകളുടെ ഒരിടമാണ്. ഞാന്‍ കാഴ്ചകള്‍ ആസ്വദിച്ചപ്പോള്‍ അമ്മ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. ദുബായ് മാള്‍ സുന്ദരിയാണെങ്കിലും മ്മടെ തൃശ്ശൂര്‍ സിറ്റി സെന്റര്‍ന്റ അത്ര സുന്ദരി അല്ലാട്ടോ. അങ്ങനെ അന്നത്തെ ദിവസം മാളുകളും ഷോപ്പിങ്ങുമായി തീര്‍ന്നു.നൈലയുടെ വീട്ടില്‍ ഭക്ഷണം കഴിച്ച് തിരിച്ച് ബുര്‍ജില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ നൈല തന്റെ വീട്ടില്‍ നിന്നാല്‍ മതി എന്നു പറഞ്ഞ് പ്രശ്‌നം തുടങ്ങിയതിനാല്‍ ഞങ്ങള്‍ അന്ന് അവിടെ നിന്നു. പിറ്റെ ദിവസം കാലത്ത് തന്നെ ഞങ്ങള്‍ ദുബായ് നഗരത്തിന്റെ മറ്റ് ദൃശ്യ വിരുന്നിലേക്ക് യാത്ര തുടങ്ങി.

എന്റെ സുഹൃത്തുക്കളായ ജോമിയും, ജോസഫ് ടോണിയും ഞങ്ങള്‍ ദുബായില്‍ എത്തിയതറിഞ്ഞ് കൂടെ കൂടി. ടോണി ഖത്തറില്‍ നിന്നും ഞങ്ങളുടെ വരവറിഞ്ഞ് മൂന്ന് ദിവസത്തേക്ക് ദുബായിലേക്ക് പോന്നതാണ്. അന്നത്തെ ഞങ്ങളുടെ യാത്ര ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമായ അറ്റ്‌ലാന്റിക്‌സിലേക്കായിരുന്നു, സമുദ്രത്തിന്റെ അടിത്തട്ടില്‍ പോയതുപോലെ ആയിരുന്നു ആ അക്വേറിയത്തിലെ സജീകരണം!.ഇതിലെല്ലാമുപരി എന്റെ പ്രിയ സുഹൃത്തുക്കള്‍ ജോമിയും, ജോസഫും അവരുടെ സമയവും, ജോലിയും ഒക്കെ കളഞ്ഞ് ഞങ്ങളെയും കൊണ്ട് നടക്കുന്നു എന്നുള്ളതാണ്. ഇതിലെ മറ്റൊരു കാര്യം ഇവര്‍ നാട്ടില്‍ വന്നാല്‍ ഞാന്‍ എന്റെ സമയും, ജോലിയുമൊന്നും കളഞ്ഞ് അവരെയും കൊണ്ട് നടന്നിട്ടില്ല, അതിലൊന്നും എന്റെ സുഹൃത്തുക്കള്‍ പരിഭവവും പറഞ്ഞിട്ടില്ല. അമ്മയെ അവര്‍ സ്വന്തം അമ്മയെപ്പോലെ കൊണ്ട് നടന്ന് കാഴ്ചകള്‍ കാട്ടിക്കൊടുത്തു. സുഹൃത്തുക്കളുടെ സ്ഥാനം പറഞ്ഞറിയിക്കുവാന്‍ പറ്റുന്നതിലും മുകളിലാണ്.അങ്ങനെ ദുബായിലെ മറ്റ് സൗന്ദര്യങ്ങളും ആസ്വദിച്ച് അന്നത്തെ യാത്രയും അവസാനിപ്പിച്ചു.

പിറ്റെ ദിവസവും പതിവു പോലെ എന്റെ പ്രിയ സുഹൃത്തുക്കള്‍ ജോലി ലീവെടുത്ത് ഞങ്ങളെയും കൊണ്ട് കറങ്ങി. അന്നത്തെ യാത്ര എന്റെ വലിയൊരു ആഗ്രഹമായിരുന്ന സ്‌കൈ ഡൈ വിലേക്കായിരുന്നു. താഴെ നിന്ന് ഉയരത്തില്‍ പറക്കുന്ന പക്ഷികളെ നോക്കി അസൂയപ്പെട്ടിരുന്ന കുട്ടിക്കാലങ്ങളില്‍ ഇങ്ങനെ ഒരു സാഹസത്തിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. സ്‌കൈ ഡൈവിനു മുന്നോടിയായുള്ള കുറെ ഘട്ടങ്ങളിലൂടെ കടന്ന്, ആ യന്ത്ര പക്ഷിയില്‍ നിന്നും നീല വിരിപ്പിട്ട പരവതാനിയിലേക്ക് കുതിക്കുമ്പോള്‍ ഉള്ളൊന്നു അറിയാതെ കിടുങ്ങിപ്പോകും, ആങ്ങനെ ദ്യശ്യങ്ങള്‍ നുകര്‍ന്ന് ആകാശത്തില്‍ നിന്നും താഴെക്ക് പറന്ന് വരുന്ന എന്നെ അമ്മ തെല്ലു ഭയത്തോടെയും….. എന്നാല്‍ സന്തോഷത്തോ ടെയും നോക്കിയിരുന്നു. അങ്ങനെ ആഗ്രഹങ്ങളുടെ എണ്ണം കുറയുന്നു. ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കുവാന്‍ പോയി പതിവുപോലെ ടിക്കറ്റ് അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി അങ്ങനെ ഇരിക്കുമ്പോഴാണ് ആ അവിചാരിതമായ ഫോണ്‍ കോള്‍ വരുന്നത്.

39 വര്‍ഷം മുന്‍പ് അമ്മയും, അച്ഛനും ദുബായില്‍ താമസിച്ചപ്പോള്‍ ഉണ്ടായിരുന്ന അയല്‍വാസിയും അമ്മയുടെ അവിടുത്തെ ഏക സുഹൃത്തുമായ നസീജ അന്റിയുടെയും, മൊയ്തീന്‍ അങ്കിളിന്റെയും മകള്‍ ഷീന ചേച്ചി ഞങ്ങള്‍ ദുബായില്‍ എത്തിയത് ഫെയിസ് ബുക്കിലൂടെ അറിഞ്ഞു വിളിച്ചതാണ്. അപ്പോള്‍ തന്നെ കാണാമെന്നു പറയുകയും ഞങ്ങള്‍ ഒരു റസ്റ്റോറന്റില്‍ ഒത്തുകൂടുകയും ചെയ്തു. ഷീന ചേച്ചിയെ ചെറുപ്പത്തില്‍ കണ്ടതാണ് അമ്മ, നീണ്ട 39 വര്‍ഷത്തിനു ശേഷമുള്ള കുടിക്കാഴ്ചയില്‍ അമ്മയുടെ കണ്ണില്‍ നിന്നും സന്തോഷം അണപൊട്ടി ഒഴുകി. വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ഞാന്‍ ചേച്ചിയോട് അച്ഛനും അമ്മയും താമസിച്ച ആ പഴയ ഫ്‌ലാറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എകദേശം ഒരു രൂപമുണ്ടെന്നും കിസ്സേഴ്‌സിലാണ് അതെന്നും പറഞ്ഞു. എന്നാല്‍ പിന്നെ അടുത്ത ലക്ഷ്യം അത് കണ്ടു പിടിക്കലാണെന്ന് പറഞ്ഞ് ഞങ്ങള്‍ നേരെ കിസ്സേഴ്‌സിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോള്‍ അമ്മയ്ക്ക് തന്നെ സ്ഥലം പിടി കിട്ടി ഒരു പാട് ബ്ലോക്കുകളില്‍ നിന്നും ആ പഴയ അഞ്ചാം നമ്പര്‍ ബ്ലോക്ക് അമ്മ അത്യു ത്സാഹത്തോടെ കൃത്യമായി തന്നെ കണ്ടു പിടിച്ചു.

ആ ബ്ലോക്കിലെ ഒന്നാം നിലയിലെ 50-ാം നമ്പര്‍ മുറിയിലാണ് അമ്മ താമസിച്ചിരുന്നത്. ഫ്‌ലാറ്റിന്റെ ഒന്നാം നിലയിലേക്ക് ഓടിക്കയറുമ്പോള്‍ കല്ല്യാണം കഴിഞ്ഞ് ദുബായിലേക്ക് വന്ന ആ പതിനെട്ടുകാരിയെ ഞാന്‍ അമ്മയില്‍ കണ്ടു. ആ മുറിയുടെ മുന്‍പില്‍ ചെന്ന് നിന്നപ്പോള്‍ അമ്മയുടെ സന്തോഷം കണ്ണുകളില്‍ കാണാമായിരുന്നു….. അത് വര്‍ണ്ണിക്കുവാനുള്ള വാക്കുകള്‍ എന്റെ കൈവശമില്ല. ചുമ്മാ അതിനു മുന്‍പില്‍ നിന്നും ഒരു ഫോട്ടോ എടുക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു കൗതുകത്തിന് ഞാന്‍ കോളിങ്ങ് ബെല്‍ അടിച്ചു. വാതില്‍ തുറന്നു വന്ന ചേച്ചിയെ കണ്ടപ്പോള്‍ അവര്‍ മലയാളിയാണെന്ന് മനസ്സിലായി. അവരോട് ഞങ്ങള്‍ ഇവിടെ മുന്‍പ് താമസിച്ചതാണെന്നും, ഒന്നു അകത്ത് കയറി കണ്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷപൂര്‍വ്വം അവരത് സമ്മതിച്ചു. ആ മുറിയിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…..

അന്നത്തേതില്‍ നിന്നും മുറിയില്‍ യാതൊരു മാറ്റമില്ലെന്നും, അവിടുതെ വീട്ടുകാരിയെപ്പോലെ എന്നെ ആ മുറിയിലെ മുക്കും മൂലയും പരിചയപ്പെടുത്തി, ചുവരിനോടു പോലും അമ്മ കുശലം പറഞ്ഞു. ദുബായ് യാത്രയിലെ ഏറ്റവും മധുരമേറിയ യാത്രയും ഇതുതന്നെയെന്ന് നിസംശയം പറയാം. അവിടെ നിന്നും ഷീന ചേച്ചി ഞങ്ങളെ ബുര്‍ജില്‍ കൊണ്ട് വിട്ടു. മുറിയില്‍ വിശ്രമിക്കുമ്പോള്‍ നൈലയും, മകനും എത്തുകയും, വിശ്രമം മതിയാകും മുന്‍പെ ഗ്ലോബല്‍ വില്ലേജിലേക്ക് യാത്ര തിരിക്കുകയും അവിടുത്തെ കാഴ്ചകള്‍ ആസ്വദിച്ച് നടന്ന് ക്ഷീണിച്ച് തിരിച്ച് മുറിയില്‍ എത്തി വിശ്രമിക്കുമ്പോഴും അമ്മയുടെ മനസ്സ് മുഴുവന്‍ ആ പഴയ ഫ്‌ലാറ്റില്‍ ആയിരുന്നു. പിറ്റെ ദിവസം ഞങ്ങള്‍ വീണ്ടും അബുദാബിയിലേക്ക് തിരിച്ചു, ലക്ഷ്യം ഫെറാറി വേള്‍ഡ് ആണ്…..

അവിടെ എത്തിയപ്പോള്‍ കുറെ ഏറെ ഓര്‍മ്മകള്‍ തല ഉയര്‍ത്തി, വണ്ടി ഭ്രാന്തില്‍ നാടു മുഴുവന്‍ അലഞ്ഞും, ചെനൈലും, കോയബത്തൂരുമുള്‍പ്പടെ ഉള്ള ട്രാക്കുകളില്‍ കയ്യിലെ വണ്ടിവെച്ച് ട്രാക്കിനെ പ്രണയിച്ചപ്പോള്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടില്ല ഏതൊരു വാഹനപ്രേമിയുടെയും ആഗ്രഹമായ FI ട്രാക്ക് കാണുവാന്‍ സാധിക്കുമെന്നത്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനു മുന്‍പിലാണ് നില്‍ക്കുന്നത്.

എനിക്ക് ഈ ആഗ്രഹ സഫലീകരണത്തില്‍ ഏറ്റവും അധികം നന്ദി രേഖപ്പെടുത്താനുള്ള എന്റെ സുഹൃത്ത് നിലുവിന്റെ ഉപ്പ ഷെറീഫ് ഇക്കയോടാണ്. അങ്ങനെ ഒരു ദിവസം മുഴുവന്‍ ഞങ്ങള്‍ അവിടെ ചിലവഴിച്ചു. നേരെ ദുബായ്ക്ക് തിരിച്ചു പോയി. പിറ്റെ ദിവസം മുഴുവന്‍ ചിലവഴിച്ചത് ഡോള്‍ഫിനുകളുടെ കൂടെ ആയിരുന്നു ആ അക്വേറിയത്തില്‍ സാധു ജീവികളുടെ കൂടെ ചിലവഴിച്ച നിമിഷങ്ങള്‍ മനസ്സിനെ അത്രയേറെ സന്തോഷിപ്പിച്ചു. അവിടുന്ന് നേരെ മറ്റൊരു സുഹൃത്ത് കിരണ്‍ ചേട്ടന്റെ കൂടെ ഡെസര്‍ട്ട് ഡ്യൂസിലേക്ക് പോയി, നാട്ടില്‍ നിന്ന് ആര് വന്നാലും കിരണ്‍ ചേട്ടന്റെ ആചാരമാണത്, വണ്ടിയില്‍ കയറി മണലാരണ്യത്തില്‍ കുത്തിമറിയുമ്പോള്‍ നടു ഒടിയും എന്നുറപ്പുള്ളതിനാല്‍ അമ്മയെ ആ ഉദ്യമത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിന്‍വാങ്ങിപ്പിച്ചു. അങ്ങനെ അന്നത്തെ ദിവസത്തിനും വിരാമമായി.

പിറ്റെ ദിവസം ഞങ്ങള്‍ വീണ്ടും അബുദാബിയിലേക്ക് തിരിക്കുവാന്‍ തീരുമാനിച്ചു ലക്ഷ്യം വീണ്ടും ഫെറാറി വേള്‍ഡ് ആണ്….. ജോമി ഫ്‌ലാറ്റില്‍ വന്ന് അങ്ങളേയും കൊണ്ട് ഫെരാരി വേള്‍ഡില്‍ പോകുവാനായി എത്തി, ഞങ്ങള്‍ ടാക്‌സിയില്‍ പോയ്‌ക്കൊള്ളാം എന്നു പറഞ്ഞെങ്കിലും അവന്‍ അതിനു സമ്മതിച്ചില്ല അവന്റെ എല്ലാ ജോലി തിരക്കുകളും മാറ്റി വെച്ച് വന്നിരിക്കുകയാണ് പാവം. അങ്ങനെ ഞങ്ങള്‍ ഫെറാറി വേള്‍ഡിലെത്തി.ലോകത്തിലെ എറ്റവും വേഗതയേറിയ റോളോകോസ്റ്ററില്‍ ഞങ്ങള്‍ കയറി, മുന്‍പിലെ സീറ്റില്‍ തന്നെ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഞാന്‍ ചോദിച്ചു അമ്മെ പുറകില്‍ ഇരുന്നാല്‍ പോരെ……… മറുപടി ഇരിക്ക്യാച്ചാല്‍ മുന്‍പില്‍ തന്നെ ഇരിക്കണം, ഓ ആയിക്കോട്ടെന്ന് ഞാനും. സാരി ഉടുത്ത് റോളോ കോസ്റ്ററില്‍ മ്മടെ തൃശൂര്‍ക്കാരി.

റോളോ കോസ്റ്റര്‍ സ്റ്റാര്‍ട്ട് ചെയ്തതും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ കൂട്ട പ്പൊരിച്ചിലില്‍ പെട്ടതു പോലെ ആയി ഒറ്റ ആന്തലില്‍ എല്ലാം അവസാനിച്ചു. ഒന്നു പേടിക്കുവാനുള്ള സമയം എടുക്കുന്നതിനു മുന്‍പെ തിരിച്ചെത്തി, എഫ് വണ്‍ റെയ്‌സ് കാറിന്റെ വേഗത! അമ്മയ്ക്കിതൊന്നും വല്യ സംഭവമല്ലാന്ന മട്ടിലാ ഇരുപ്പ്….. നമിച്ചു ഞാന്‍. വൈകുന്നേരം യാത്ര നേരെ ഗ്രാന്റ് മോസ്‌കിലേക്കായിരുന്നു, അവിടെ എത്തിയപ്പോള്‍ അവിടുത്തെ ആചാരപ്രകാരം പര്‍ദ്ദ ധരിക്കണമെന്ന് അവര്‍ പറഞ്ഞു. ഏതൊരു മതത്തിന്റെയും ആചാര – അനുഷ്ഠാനത്തെ മാനിക്കണമെന്ന് പഠിപ്പിച്ചതാണ് എന്റെ രാജ്യത്തിന്റെ സംസ്‌കാരം. അതിനാല്‍ തന്നെ പര്‍ദ്ദ അമ്മ സന്തോഷപൂര്‍വ്വം ധരിച്ച് ആ ആരാധനാലയത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

അവിടന്ന് നേരെ ചിത്രങ്ങളുടെയും, ശില്പങ്ങളുടെയും മാസ്മരിക ലോകമായ ലൗര്‍ മ്യൂസിയത്തിലേക്ക് പോയി ശരിക്കും വര്‍ണ്ണങ്ങളുടെ ലോകം, സാക്ഷാല്‍ ഡാവിന്‍ജിയുടെ മാന്ത്രിക സൃഷ്ടികള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും.മ്യൂസിയത്തില്‍ നിന്നും നേരെ പോയത് ഉക്രെയിന്‍ കാരിയെ കല്യാണം കഴിച്ച തൃശൂര്‍ക്കാരന്റെ അടുത്തേക്കാണ്, എന്റെ പ്രിയ സുഹൃത്ത് നിര്‍മ്മല്‍. അവന്റെ ഇരട്ടക്കുട്ടികളെയും കണ്ട് ഉക്രയിന്‍കാരിയുടെ ചായയും കുടിച്ച് നേരെ ദുബായ്ക്ക്. നേരെ നൈലയുടെ വീട്ടില്‍ പോയി അവളെ ശല്യം ചെയ്തപ്പോള്‍ ഒരു സമാധാനം കിട്ടി….. ഇത് അവര്‍ കാണില്ലാന്നുള്ള ധൈര്യത്തിലാണ് ശല്യം ചെയ്തു എന്നെഴുതുന്നത് . എന്റെ ദുബായ് യാത്രയുടെയും, ഈ കാഴ്ചകള്‍ക്ക് വഴി ഒരുക്കിയതും നൈലയാണ്, ഇനി ഒന്നും കാണുവാന്‍ ബാക്കിയില്ല തോന്നണു അത്ര മാത്രം ഞങ്ങള്‍ ഈ യാത്ര ആസ്വദിച്ചു അതിന്റെ ഫുള്‍ ക്രെഡിറ്റും നൈലയ്ക്കുതന്നെ. ഭക്ഷണശേഷം ഞങ്ങള്‍ ഫ്‌ലാറ്റിലേക്ക് മടങ്ങി പിറ്റെ ദിവസം നേരെ എയര്‍പോര്‍ട്ട്…… മ്മടെ തൃശൂര്‍ക്ക് .

Exit mobile version