രാജിയില്‍ മാറ്റമില്ല! വിളിച്ചത് സുരേഷ് ഗോപി മാത്രം, അവര്‍ ഇരുവരും ഇതുവരെ വിളിച്ചിട്ടില്ല; നിലപാടില്‍ ഉറച്ച് ഹരീഷ് പേരടി

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും രാജി വച്ചതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ മാത്രമല്ല താന്‍ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നമ്പറുകളിലേക്ക് രാജി അയച്ചുകൊടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. അമ്മയുടെ പ്രസിഡന്റിനേയും സെക്രട്ടറിക്കും രാജിക്കത്ത് അയച്ചു നല്‍കിയിരുന്നു. ഇരുവരും ഇത് വരെ വിളിച്ചിട്ടില്ലെന്നും ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചു.

അതേസമയം, രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം വിളിച്ചത് സുരേഷ് ഗോപിയാണെന്നും ഹരീഷ് പേരടി കുറിച്ചു. പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണെന്നു ഹരീഷ് കുറിച്ചു. എഎംഎംഎ യില്‍ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജി തന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല എന്നും ഹരീഷ് പറയുന്നു.

കഴിഞ്ഞ ദിവസം ആയിരുന്നു അമ്മയില്‍ നിന്ന് പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് പേരടി രാജി അറിയിച്ചത്. അമ്മ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും ആയിരുന്നു രാജിക്കത്ത് സമര്‍പ്പിച്ചത്. എഎംഎംഎയുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി. മറ്റ് അംഗങ്ങളെ. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന എഎംഎംഎ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ അറിയിച്ചത്.


A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു. A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല. പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്. ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു “നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്. സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന്.

ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു. എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്…ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും. A.M.M.Aയിൽ നിന്ന് ഒഴിവാക്കണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ്. രാജി രാജി തന്നെയാണ്. അതിൽ മാറ്റമൊന്നുമില്ല.

Exit mobile version