സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരിച്ചു തരാനാവില്ല; സര്‍ക്കാരിനോട് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരിച്ചു തരാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പിഡബ്ലുസി.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലിന് മറുപടി നല്‍കുകയായിരുന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്. സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തില്‍ നല്‍കിയ തുകയും തിരിച്ച് പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്പള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്.

വ്യാജ രേഖ ഉപയോഗിച്ച് നടന്ന നിയമനം വഴി സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നഷ്ടം തുക തിരിച്ചു നല്‍കണമെന്നാണ് പിഡബ്ലുസിക്ക് സര്‍ക്കാര്‍ നല്‍കിയ കത്തിലെ ആവശ്യം.

എം ശിവശങ്കര്‍, കെഎസ്ടിഐഎല്‍ മുന്‍ എംഡി ജയശങ്കര്‍ പ്രസാദ്, പിഡബ്ലുസി എന്നിവരില്‍ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാര്‍ശയില്‍ പറയുന്നത്. വ്യാജ രേഖകള്‍ വഴി ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാര്‍ക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്.

കണ്‍സള്‍ട്ടന്‍സി കമ്പനിയായ പിഡബ്ലുസി സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശയില്‍ ഒരു വര്‍ഷത്തോളമായി ഐടി വകുപ്പ് യാതൊരു വിധ നടപടിയും കൈക്കൊണ്ടിരുന്നില്ല.

Exit mobile version