നെഗറ്റീവ് പബ്ലിസിറ്റിയിലും ഹിറ്റായി ‘സ്വിഫ്റ്റ്’: ഏഴ് ദിവസം കൊണ്ട് കലക്ഷന്‍ 35.38 ലക്ഷം രൂപ

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും നെഗറ്റീവ് പബ്ലിസിറ്റിയിലും മികച്ച കലക്ഷന്‍ റെക്കോര്‍ഡുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍. സര്‍വീസുകള്‍ ആരംഭിച്ച 11 മുതല്‍ 17 വരെ ലഭിച്ചത് 35,38,291 രൂപ. ഇന്നലെ ലഭിച്ച കലക്ഷന്‍ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയത്. ബംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് കലക്ഷനില്‍ ഒന്നാമത്.

സ്വിഫ്റ്റ് ഓടിയതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചെന്ന് കെഎസ്ആര്‍ടിസി 2021 ഫെബ്രുവരി 19നാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ്. കെഎസ്ആര്‍ടിസിക്ക് സ്വിഫ്റ്റ് സര്‍വീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷമേ പറയാന്‍ കഴിയൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍, സ്വിഫ്റ്റ് കമ്പനിക്കു സര്‍വീസുകള്‍ ലാഭമാണെന്ന് കെഎസ്ആര്‍ടിസി പറയുന്നു.

സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിക്കു വാടകയ്ക്കു നല്‍കിയിരിക്കുന്നത്. മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകള്‍ക്ക് 20 രൂപയും നല്‍കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നല്‍കണം.

സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 50 കോടി രൂപ കൊണ്ട് 100 ബസുകള്‍ നിരത്തിലിറക്കാനാണ് സ്വിഫ്റ്റ് ആലോചിക്കുന്നത്. ഏപ്രിലില്‍ 100 ബസുകളും പുറത്തിറക്കാനാണ് തീരുമാനമെന്ന് സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി.രാജേന്ദ്രന്‍ പറഞ്ഞു. വോള്‍വോയുടെ 8 എസി സ്ലീപ്പര്‍ ബസുകളും 20 എസി സെമി സ്ലീപ്പര്‍ ബസുകളും 72 നോണ്‍ എസി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തിലുള്ളത്.

Exit mobile version