എച്ച്‌ഐവിയുടെ പേരിൽ എല്ലാവരും ഒറ്റപ്പെടുത്തി; അന്നു സുഷമസ്വരാജ് ചേർത്തുപിടിച്ചു, ഒടുവിൽ ബെൻസൻ ജീവനൊടുക്കി; പ്രണയനൈരാശ്യമെന്ന് പോലീസ്

കൊട്ടാരക്കര: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ ഒടുവിലത്തെ കണ്ണിയായ ബെൻസനും ജീവൻ വെടിഞ്ഞു.ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സികെ ചാണ്ടിയുടെയും മേരി ജോണിന്റെയും മകൻ ബെൻസൻ(26) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധു വീട്ടിൽ വെച്ചാണ് ഇയാൽ ജീവനൊടുക്കിയത്. മാതാപിതാക്കൾ നേരത്തേ മരിച്ച ബെൻസൻ കുറേകാലമായി കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു. 10 വർഷം മുൻപ് ബെൻസന്റെ സഹോദരി ബെൻസിയും മരിച്ചിരുന്നു.

മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് മുത്തശ്ശി സാലിക്കുട്ടിയായിരുന്നു ബെൻസനേയും ബെൻസിയേയും സംരക്ഷിച്ചിരുന്നത്. ഇരുവരും സ്‌കൂളിൽ കടുത്തവിവേചനം നേരിട്ടതോടെ സാമൂഹികസംഘടനകളും സർക്കാരും സംഭവത്തിൽ ഇടപെട്ടിരുന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരു കുട്ടികളെയും ചേർത്തു നിർത്തി ആശ്ലേഷിച്ചത് ഏറെശ്രദ്ധിക്കപ്പെടുകയും കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരാൻ കാരണമാവുകയും ചെയ്തു.

കുറച്ചു നാൾ മുൻപു സാലിക്കുട്ടിയും മരിച്ചതോടെ ബെൻസൻ ഒറ്റപ്പെട്ടിരുന്നു. വർഷങ്ങളായി കൊട്ടാരക്കരയിലാണ് ബെൻസന്റെ താമസം. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതലയായിരുന്നു ബെൻസന്. അതേസമയം, ബെൻസന്റെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രണയ നൈരാശ്യമാണെന്നാണു പോലീസിനു ലഭിച്ച മൊഴി. മരണത്തിൽ ദുരൂഹതയില്ലെന്നും പോലീസ് അറിയിച്ചു.

ALSO READ- ഏഴുമാസം മുമ്പ് രണ്ടുപാമ്പുകളിൽ ഒന്നിനെ തല്ലിക്കൊന്നു; യുവാവിനെ വിടാതെ മറ്റൊരു മൂർഖൻ; ഇതുവരെ കടിച്ചത് ഏഴുതവണ; പ്രതികാരമെന്ന് നാട്ടുകാർ

2003 സെപ്റ്റംബറിലായിരുന്നു സുഷമാ സ്വരാജ് കുട്ടികളെ കാണാനെത്തിയത്. അഞ്ചു വർഷത്തെ ഇവരുടെ ചികിത്സാ ചെലവിനുള്ള സംവിധാനം ശരിയാക്കിയ ശേഷമായിരുന്നു സുഷമ മടങ്ങിയത്. കുട്ടികൾക്ക് സ്‌കൂളിലും സമൂഹത്തിലും നേരിട്ട ഒറ്റപ്പെടലുകളെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം.

ALSO READ- അമ്മയെ പൂട്ടിയിട്ട് വർഷങ്ങളായി 30000 രൂപ പെൻഷൻ വാങ്ങിയെടുത്ത് മക്കളായ പോലീസ് ഉദ്യോഗസ്ഥനും സഹോദരനും; രഹസ്യവിവരത്തിൽ വയോധികയ്ക്ക് രക്ഷ; കേസ്

കുട്ടികൾക്ക് മാസംതോറും അയ്യായിരത്തിലേറെ രൂപ ചികിൽസാ ചെലവുണ്ടെന്ന് അന്ന് കുട്ടികളുടെ മുത്തച്ഛൻ ഗീവർഗീസ് ജോൺ മന്ത്രിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ അടുത്ത അഞ്ചു വർഷത്തെ മുഴുവൻ ചികിൽസാചെലവും ഏറ്റെടുക്കാൻ ഹിന്ദുസ്ഥാൻ ലാറ്റക്സ് ചെയർമാനോടും എംഡിയോടും അപ്പോൾതന്നെ മന്ത്രി നിർദേശിച്ചു. മാധ്യമപ്രവർത്തകരോട് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തശേഷം കുട്ടികൾക്കൊപ്പം സമയം ചെലവിട്ടാണ് സുഷമ മടങ്ങിയത്.

Exit mobile version