പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ (44) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. പാലക്കാട് കസബ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു അക്രമം.

പിതാവിനൊപ്പം ജുമാ നിസ്‌കാരത്തിന് ശേഷം കഴിഞ്ഞ് ബൈക്കില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരുന്നതിനിടയില്‍ രണ്ടു കാറിലെത്തിയ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സുബൈര്‍.

നേരത്തെ ഉണ്ടായ ഒരു കേസിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന ആരോപണം. രാഷ്ട്രീയ വൈരത്താലുള്ള കൊലപാതകമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു. നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സഞ്ജിത്തിന്റെ കാര്‍ അവിടെ ഉപേക്ഷിച്ച് പോയത് തന്നെ ആ കൊലപാതകത്തിന് പകരം വീട്ടിയെന്ന നിലയിലാണ്. അതുകൊണ്ടാണ് ഇത് രാഷ്ട്രീയ കൊലപാതകമെന്ന് പറയാന്‍ കാരണമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കുന്നു.

Exit mobile version