ഉത്രാടം തിരുനാളിന്റെ അമൂല്യനിധി, കാന്‍ 42 ബെന്‍സ് കാര്‍ ഇനി എംഎ യൂസഫലിക്ക് സ്വന്തം

തിരുവനന്തപുരം: ഉത്രാടം തിരുനാളിന്റെ ആത്മമിത്രമായ കാന്‍ 42 ബെന്‍സ് കാര്‍ ഇനി
എംഎ യൂസഫലിക്ക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ആഗ്രഹമനുസരിച്ചാണ് കാര്‍ യൂസഫലിക്ക് ഉടന്‍ സമ്മാനിക്കാന്‍ രാജകുടുംബത്തിന്റെ തീരുമാനം. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ഉത്രാടം തിരുനാള്‍ ഈ തീരുമാനമെടുത്തത്.

അപൂര്‍വ സൗഹൃദത്തിന്റെ കഥ പറയാനുണ്ട് കാന്‍ 42 എന്ന ബെന്‍സ് കാറിന്. 1950ല്‍ 12000 രൂപയ്ക്കാണ് രാജകുടുംബം ബെന്‍സ് സ്വന്തമാക്കിയത്. പട്ടം കൊട്ടാരത്തിലാണ് കാര്‍ സൂക്ഷിച്ചിട്ടുള്ളത്. ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN– 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് തന്നെയായിരുന്നു.

ഒരു മിനിറ്റിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക് ‘മൈല്‍ എ മിനുട്ട്’ എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38ാം വയസ്സില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.

കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു.

എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു.

യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.

Exit mobile version