അവസാനമായി അവര്‍ ശരത്തിന് മുന്നില്‍ തലകുനിച്ചു: സല്യൂട്ടടിച്ച് യാത്രയാക്കി

കൊച്ചി: പൊലീസിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ശരത് യാത്രയായി. ‘പൊലീസ് ഹെയർ കട്ടിങ്ങി’ൽ തിളങ്ങിയ ബാര്‍ബർ ശരത്തിനെയാണ് പൊലീസുകാർ അന്ത്യാഞ്ജലി അര്‍പ്പിച്ച് യാത്രയാക്കിയത്.

ബാർബർ ആയിരുന്ന ശരത്തിന്റെ (23) മൃതദേഹം പൊലീസ് സ്റ്റേഷനു മുൻപിൽ പൊതുദർശനത്തിനു വച്ചപ്പോൾ അസി. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരാഞ്ജലി അർപ്പിച്ചു.

മുടിവെട്ടിൽ മികവുണ്ടായിരുന്ന ശരത് പൊലീസ് കട്ടിങ്ങിലായിരുന്നു ഏറെ തിളങ്ങിയത്. തൃക്കാക്കര പൊലീസ് സ്റ്റേഷനോട് ചേർന്ന മാൻഹുഡ് ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ശരത് തിങ്കളാഴ്ച രാത്രിയാണ് ബൈക്ക് അപകടത്തിൽ മരിച്ചത്.

മൂന്നു വർഷമായി ഇവിടത്തെയും സമീപ സ്റ്റേഷനുകളിലും പൊലീസുകാർ മുടി വെട്ടാൻ എത്തുന്നത് ശരത്തിന്റെ കടയിൽ ആയിരുന്നു. പൊലീസുകാർ അവരുടെ മക്കളെയും ഇവിടെ എത്തിച്ചാണ് മുടി വെട്ടിച്ചിരുന്നത്.

നിലംപതിഞ്ഞിമുകൾ – കലക്ടറേറ്റ് റോഡിൽ ശരത് ഓടിച്ചിരുന്ന ബൈക്ക് പോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടമുണ്ടായത്.

Exit mobile version