പണിമുടക്കുമായി സഹകരിക്കാനായിരുന്നു തീരുമാനം! പത്രവാര്‍ത്ത കണ്ട് ആളുകള്‍ എത്തിയതിനാലാണ് തുറന്നത്: പണിമുടക്കില്‍ തുറക്കേണ്ടി വന്നതില്‍ വിശദീകരിച്ച് ലുലു ഗ്രൂപ്പ്

കൊച്ചി: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച തുറക്കേണ്ടി വന്നതില്‍ വിശദീകരണവുമായി ലുലു മാള്‍ അധികൃതര്‍. പത്രവാര്‍ത്ത കണ്ട് ആളുകള്‍ എത്തിയതിനാലാണ് തുറന്ന് പ്രവര്‍ത്തിച്ചതെന്ന് ലുലു അധികൃതര്‍ വ്യക്തമാക്കി.

പണിമുടക്കുമായി സഹകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് മാളിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിരുന്നു. തെറ്റായ പത്രവാര്‍ത്ത കണ്ട് നിരവധിപേര്‍ എത്തിയപ്പോഴാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് മാത്രം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഏതാനും മണിക്കൂര്‍ പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു

ദേശീയ പണിമുടക്കില്‍ നിന്ന് ലുലുമാളിന് ഇളവ് നല്‍കിയെന്ന തരത്തിലാണ് ഇത് പ്രചരിപ്പിച്ചത്. തിരുവനന്തപുരത്തെ ലുലു മാള്‍ രണ്ട് ദിവസവും തുറന്നില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു പ്രചാരണം. ഇത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. പത്രവാര്‍ത്തയും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും കണ്ട് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തിയതോടെ മൂന്നിന് ശേഷമാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.

മറ്റു കടകളൊന്നും തുറന്നില്ല. ചൊവ്വാഴ്ച ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ മാളിലെ ഒരു സ്ഥാപനം പോലും തുറന്നില്ലെന്നും ലുലു മാള്‍ അധികൃതര്‍ പറഞ്ഞു. ലുലു മാളിന് മാത്രമായി ഒരിളവും നല്‍കിയിരുന്നില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി കണ്‍വീനര്‍ പിആര്‍ മുരളീധരന്‍ പറഞ്ഞു.

Exit mobile version