നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാൾ യുവാവ് മരിച്ചു; വിയോഗം ബൈക്കപടകത്തിൽ, നോവായി ജംഷീർ

തിരൂർ: വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. തൃശ്ശൂർ ചാവക്കാട് വട്ടേക്കാട് തിരുത്തിയിൽ ജംഷീർ ആണ് മരിച്ചത്. 21 വയസായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ സ്വദേശിയായ 21കാരനായ അനുരാജിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹൈദരാബാദിലെ ആക്രി ഗോഡൗണില്‍ തീപിടുത്തം : 11 അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരൂർ-ചമ്രവട്ടം പാതയിൽ പോലീസ്ലൈനിലെ അപകടവളവിൽ ഡിവൈ.എസ്.പി. ഓഫീസിനു മുൻപിൽവെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ജംഷീറും അനുരാജും തിരൂരിലേക്കു പോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ബിപി അങ്ങാടി ഭാഗത്തേക്കു പോകുകയായിരുന്നു ചരക്കുലോറി.

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. ജംഷീർ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റർ കോഴ്സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ഷിബിലയെ നിക്കാഹ് കഴിച്ചത്. ജംഷീറിന്റെ സുഹൃത്തായ അനുരാജ് വിവാഹം കഴിച്ചത് തിരുനാവായയിൽ നിന്നാണ്.

ആലപ്പുഴ സ്വദേശിയായ സുഹൃത്തിന്റെ ബൈക്ക് എറണാകുളത്തുനിന്ന് താത്കാലികമായി വാങ്ങി ജംഷീർ ഭാര്യയേയും കൂട്ടി ചാവക്കാട്ടെ വീട്ടിലെത്തുകയും ബന്ധുവിനെ കണ്ടശേഷം ബൈക്കിൽ തിരുനാവായയിൽ സുഹൃത്തിന്റെ ഭാര്യവീട്ടിലെത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനുരാജ് കണ്ണൂരിൽ നിന്ന് തിരുനാവായയിലെ ഭാര്യവീട്ടിലുമെത്തി.

അപകടമറിഞ്ഞയുടനെ നൈറ്റ് പട്രോൾ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജംഷീറിനെ രക്ഷിക്കാനായില്ല. ജംഷീറിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ജംഷീറിന്റെ പിതാവ് ജലാലുവും മാതാവ് മിസ്രിയയും വിദേശത്താണ്. ഹൈദരാബാദിൽ നഴ്‌സിങ് വിദ്യാർഥിയായ ജംഷീനയാണ് ഏക സഹോദരി. തിരൂർ പോലീസ് കേസെടുത്തു.

Exit mobile version