പ്രണയം താക്കീത് ചെയ്തു, പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു; സോഷ്യൽമീഡിയയിലൂടെ വിവരമറിഞ്ഞ സുഹൃത്ത് ആത്മഹത്യ ചെയ്തു

കിളിമാനൂർ: സുഹൃത്തായ പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവും ആത്മഹത്യ ചെയ്തു. മടവൂർ ചാങ്ങയിൽകോണത്താണ് പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, സുഹൃത്തായ നിലമേൽ സ്വദേശിയും തൂങ്ങിമരിക്കുകയായിരുന്നു. മടവൂർ പുലിയൂർകോണം ചാങ്ങയിൽകോണം കൃഷ്ണഭവനിൽ അക്ഷര (17), നിലമേലിലെ ബസ് ഉടമകൂടിയായ കരുന്തലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

പോരോടം വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്രചെയ്യുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ശ്രീജിത്ത്. ഇവരുടെ സൗഹൃദം പ്രണയമായതോടെ വീട്ടുകാർ ഇടപെട്ട് യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അക്ഷര തൂങ്ങി മരിച്ചത്. കിളിമാനൂരിൽ മ്യൂസിക് സ്ഥാപനം നടത്തുന്ന അക്ഷരയുടെ അച്ഛൻ ശ്യാംദത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെ സ്ഥാപനത്തിലേക്ക് പോയതിനു പിന്നാലെ അക്ഷര മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. മുത്തശ്ശി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ആളുകളെ വിളിച്ചുകൂട്ടി. കതക് ചവിട്ടിത്തുറന്ന് നോക്കുമ്പോൾ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിതൂങ്ങിയനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ- അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ റൂമിലേക്ക് ക്ഷണിച്ച വിനോയ് ചന്ദ്രന് സസ്‌പെൻഷൻ

പരേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. സഹോദരി: ശ്രുതി. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ALSO READ- സമ്മാനിച്ച വളകൾ വിറ്റു വാങ്ങിയ രണ്ടുപവന്റെ സ്വർണ്ണമാലയുമായി സുഭദ്ര പട്ടാഴി ദേവീസന്നിധിയിലെത്തി; അജ്ഞാതയുടെ വാക്കുകൾ നെഞ്ചിലേറ്റി മാലയണിഞ്ഞു

അക്ഷരയുടെ മരണവിവരം അറിഞ്ഞതോടെ തിങ്കൾ പകൽ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ: ജലജ. രണ്ട് സഹോദരൻമാരുണ്ട്.

Exit mobile version