കുടുംബം പോറ്റാന്‍ പകലന്തിയോളം പാടത്തും പറമ്പിലും അധ്വാനം: ഒടുവില്‍ മധുവിന് 75 ലക്ഷം സമ്മാനിച്ച് ഭാഗ്യദേവത

ചങ്ങനാശ്ശേരി: കുടുംബം പോറ്റാന്‍ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത കൂലിപ്പണിക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. കൂലിപ്പണിക്കാരനായ തൃക്കൊടിത്താനം മേച്ചേരിത്തറ മധുവിനെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത്.

കേരളസര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മധുവിനെ തേടിയെത്തിയത്. തൃക്കൊടിത്താനം കോട്ടമുറിയിലെ മാജിക്ക് ലക്കിസെന്ററില്‍ നിന്നും വാങ്ങിയ ഡബ്ല്യു.എക്സ്. 358520 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഫെബ്രുവരി 28-ന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തനിക്ക് അടിച്ചെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും മധു ഇപ്പോഴും മാറിയിട്ടില്ല.

മേച്ചേരിത്തറ ഗോപി എന്നു വിളിക്കുന്ന മധു കഴിഞ്ഞ ദിവസം പണികഴിഞ്ഞ് വരുന്നവഴി കോട്ടമുറിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. ചങ്ങനാശ്ശേരിയിലെ ബിസ്മി ലോട്ടറിയില്‍ നിന്നും ചില്ലറ വില്പനയ്ക്കായി വിതരണം ചെയ്ത ലോട്ടറിയാണിത്. ടിക്കറ്റ് അടുത്തദിവസം തന്നെ സമീപത്തുള്ള ബാങ്കില്‍ ഏല്‍പ്പിക്കുമെന്ന് മധു പറഞ്ഞു.

Exit mobile version