യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 25,000 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ച് സഹയാത്രക്കാരി; കൈയ്യോടെ കുടുക്കി സിസിടിവി

ഒറ്റപ്പാലം: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് വന്‍ കവര്‍ച്ച. യുവതിയുടെ ബാഗിലുണ്ടായിരുന്ന 25,000 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ചു.

തൃക്കങ്ങോട് കൊക്കത്ത് വീട്ടില്‍ ശ്രുജിതയുടെ ബാഗില്‍ നിന്ന് 25,000 രൂപയും എ.ടി.എം. കാര്‍ഡും മോഷ്ടിക്കപ്പെട്ടെന്നാണ് പരാതി. ബസിലെ ക്യാമറയില്‍ മറ്റൊരു സ്ത്രീ ബാഗില്‍ കൈയിട്ട് പഴ്‌സ് എടുക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യമുള്‍പ്പെടെ ശ്രുജിത ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ഒറ്റപ്പാലം-ചോറോട്ടൂര്‍ റോഡിലോടുന്ന ബസിലാണ് സംഭവം. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിലെ എ.ടി.എമ്മില്‍ നിന്നും വീടിന്റെ വായ്പ ആവശ്യത്തിനായി ശ്രുജിത പണമെടുത്തു. പണവും എ.ടി.എം. കാര്‍ഡുമടങ്ങിയ പഴ്‌സ് ബാഗില്‍ വെച്ചശേഷം ചോറോട്ടൂരിലേക്കുള്ള ബസില്‍ കയറി.

ബസില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനിടെ ശ്രുജിതയുടെ പിറകില്‍ നിന്ന സ്ത്രീ ബാഗില്‍ കൈയിട്ട് പഴ്‌സെടുക്കുന്ന ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്. കൈ ചുരിദാറിന്റെ ഷാളുകൊണ്ട് മറച്ച് ബാഗില്‍ കൈയിട്ട് കുറച്ചുസമയത്തെ ശ്രമത്തിനൊടുവിലാണ് പഴ്‌സെടുക്കുന്നതെന്ന് ദൃശ്യത്തില്‍ കാണുന്നു.

മുഖാവരണമുള്ളതിനാല്‍ മുഖം വ്യക്തമല്ല. തുടര്‍ന്ന്, കണ്ണിയംപുറം ബസ് സ്റ്റോപ്പില്‍ ഇറങ്ങിയശേഷം സംശയം തോന്നി നോക്കുമ്പോഴാണ് പണം നഷ്ടമായതായി അറിഞ്ഞത്. എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് 15 മിനിറ്റിനകമാണ് ഇത് നഷ്ടപ്പെട്ടത്.
പിന്നീട് ശ്രുജിതയുടെ ഭര്‍ത്താവ് ഗോപികുമാര്‍ ബസ് തൊഴിലാളികളുമായി ബന്ധപ്പെട്ടപ്പോഴാണ് ക്യാമറയുണ്ടെന്നും ഇതില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അറിഞ്ഞത്. പണമെടുത്തെന്ന് ആരോപണമുള്ള സ്ത്രീയും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങിയതെന്നും ദൃശ്യങ്ങളില്‍ കാണുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടാഴ്ച മുമ്പ് ഷൊര്‍ണൂരില്‍ ജോലിചെയ്യുന്ന ഒരു സ്ത്രീയുടെയും പണം മോഷ്ടിക്കുന്നത് ബസ് ക്യാമറയില്‍ പതിഞ്ഞിരുന്നു.

Exit mobile version