ഇടുക്കി വണ്ടൻമേട്ടിൽ വീട്ടുമുറ്റത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വണ്ടൻമേട് പുതുവൽ കോളനിയിൽ രഞ്ജിതാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ അന്നലക്ഷ്മി പോലീസിനോട് കുറ്റസമ്മതം നടത്തി. അന്നലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട രഞ്ജിത്ത് മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം അന്നലക്ഷ്മിയുടെ ജന്മദിനമായിരുന്നു. ഇതിനിടെ രഞ്ജിത് മദ്യപിച്ച് വഴക്കുണ്ടാക്കാൻ തുടങ്ങി. രഞ്ജിത്തിനെ തടയാൻ ശ്രമിച്ച സ്വന്തം അമ്മയെയും അയാൾ ഉപദ്രവിച്ചു. ഇതിനിടെ അന്നലക്ഷ്മി ഭർത്താവിനെ പിടിച്ചു തള്ളി. കൽഭിത്തിയിൽ തലയിടിച്ചു വീണ ഇയാൾ എഴുന്നേറ്റിരുന്നപ്പോൾ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഈ മാസം ആറാം തീയതി രാത്രി പത്ത് മണിയോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ഭാര്യ അന്നലക്ഷ്മി കുറ്റസമ്മതം നടത്തിയത്.