കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാർഥിക്ക് പൊള്ളലേറ്റതിനു പിന്നാലെ കോഴിക്കോട് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന താത്കാലികമായി നിരോധിച്ചു. ഉപ്പ് വിനാഗിരിയും ചേർത്ത പഴം പച്ചക്കറി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയാണ് നിരോധിച്ചത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ എവിടെയും ഇത്തരത്തിലുളള ഭക്ഷണ സാധനങ്ങൾ വിൽക്കരുതെന്നാണ് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
ഗ്ലേഷ്യൽ അസറ്റിക് ആസിഡ് മാനദണ്ഡ പ്രകാരമല്ലാതെ പല കടകളിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷന്റെ നടപടി. കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാർഥിക്ക് സാരമായി പൊള്ളലേറ്റത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപ്പറേഷൻ ആരോഗ്യവിഭാഗവും ചേർന്ന് നടത്തിയ പരിശോധനിലാണ് കണ്ടെത്തൽ.
കടയിൽ കന്നാസിൽ സൂക്ഷിച്ച ഭക്ഷ്യയോഗ്യമല്ലാത്ത ആസിഡ് കുടിച്ചതാണ് വിദ്യാർത്ഥിയെ അവശ നിലയിലാക്കിയതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിഗമനം. എന്നാൽ തട്ട് കടകളിലെ ഉപ്പിലിട്ട കുപ്പികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിരോധിത വസ്തുക്കളില്ലെന്നാണ് പരിശോധനാഫലത്തിൽ വ്യക്തമാക്കുന്നത്.
ശനിയാഴ്ചയാണ് കാസർഗോഡ് മദ്രസയിൽ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാർഥിക്ക് തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച് പൊള്ളലേറ്റയത്. കുട്ടിയുടെ വായയും അന്ന നാളവും പൊള്ളി. ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് എരിവ് അനുഭവപ്പെട്ടതിനാൽ തട്ടുകടയിൽ കണ്ട വെള്ളം കുടിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ കുട്ടി ഉടൻ തന്നെ ചർദ്ദിക്കുകയും ചെയ്തു. ചർദ്ദി മേലിൽ വീണ സുഹൃത്തിനും പൊള്ളലേറ്റു.