ഉറക്കത്തിനിടെ ഡോ. കുമാരി കേട്ടു ആ പന്ത്രണ്ടാമത്തെ കരച്ചില്‍; ഓടിയിറങ്ങി മുറ്റത്തുനിന്നും കുഞ്ഞിനെ വാരിയെടുത്തു!

കണ്ടനിമിഷത്തില്‍ തന്നെ കുമാരി കുഞ്ഞിനെ വാരിപ്പുണര്‍ന്നു.

തിരൂര്‍: കഴിഞ്ഞദിവം ഉറക്കത്തിനിടെയാണ് വീട്ടുമുറ്റത്തു നിന്നും ഡോ. കുമാരി പിഞ്ചുകുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നത്. സമയം പുലര്‍ച്ചെ 5 മണി. ഭര്‍ത്താവ് ഡോ. സുകുമാരനെ വിളിച്ചുണര്‍ത്തി ഓടിയിറങ്ങി നോക്കുമ്പോള്‍ കണ്ടത് ഗേറ്റിനു സമീപത്ത് അമ്മത്തൊട്ടിലിനു പുറത്തുകിടന്ന് പിഞ്ചുകുഞ്ഞ് വാവിട്ടു കരയുന്നതാണ്. കണ്ടനിമിഷത്തില്‍ തന്നെ കുമാരി കുഞ്ഞിനെ വാരിപ്പുണര്‍ന്നു. ചൂടുപറ്റിയതോടെ അവള്‍ കരച്ചില്‍ നിര്‍ത്തി മെല്ലെ മയങ്ങി. ഇന്നലെ തിരൂര്‍ പൊറ്റേത്തുപടിയിലാണു സംഭവം. പൊതുപ്രവര്‍ത്തകയായ ഡോ. കുമാരി സുകുമാരന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിനു സമീപത്തതാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അമ്മത്തൊട്ടിലിന്റെ വാതില്‍ പൂട്ടിയതിനാല്‍ പുറത്ത് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിക്ക് പ്രാഥമിക പരിചരണം നല്‍കിയ ശേഷം പോലീസിനു കൈമാറി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 10 വര്‍ഷം മുന്‍പ് കുമാരി ഒരുക്കിയ അമ്മത്തൊട്ടിലില്‍ ഇതുവരെ 12 കുട്ടികളെയാണ് ലഭിച്ചത്. ഇതില്‍ നാലാമത്തെ പെണ്‍കുട്ടിയെയാണ് ഇന്നലെ കിട്ടിയത്.

Exit mobile version