‘അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു, ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍’; കുറിപ്പുമായി മുകേഷ്

കൊല്ലം: ഞായറാഴ്ച ലോക്ക്ഡൗണില്‍ തനിയ്ക്കും മാതാവിനും പോലീസില്‍ നിന്നും ദുരനുഭവം നേരിട്ടതായുള്ള യുവാവിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഞായറാഴ്ച രാവിലെ കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്.

എന്നാല്‍, ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം എംഎല്‍എ എം മുകേഷ്. ദുരനുഭവം നേരിട്ടതായി ഫേസ്ബുക്കില്‍ ആരോപിച്ച അഫ്സലിന്റെ ഫേസ്ബുക്കിലെ പഴയ പേരായ ആര്യന്‍ മിത്ര എന്ന ഐഡിയില്‍ നിന്ന് മുകേഷിന്റെ പേജില്‍ തെറി പറഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

‘ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍. അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു,’ എന്നാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. തെറി പറയുന്ന അഫ്സലിന്റെ കമന്റിന്’ എന്തിനാ തന്തയെ പറയിക്കുന്നേ’ എന്ന് മുകേഷ് മറുപടിയും പറയുന്നുണ്ട്.

അതേസമയം, ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഫ്സലിന്റെ ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അങ്ങനെ കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

ഒടുവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസ് തങ്ങളെ വിട്ടയക്കാന്‍ തയ്യാറായതെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും, കോടതി കയറ്റും, കേസില്‍ പെടുത്തും എന്നിങ്ങനെ പറഞ്ഞുകൊണ്ട് പോലീസ് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു.

വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പോലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് അഫ്‌സലിന്റെ കുറിപ്പ് അവസാനിച്ചിരുന്നത്.

എന്നാല്‍, സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ രംഗത്ത് വരികയും ചെയ്തു.
‘അഞ്ച് വയസുള്ള ഒരു കുട്ടിയടക്കമാണ് അവര്‍ വന്നത്. കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു. അല്ലെങ്കില്‍ നാളെ പോയി വിളിക്കാമായിരുന്നെന്ന് സിഐ വ്യക്തമാക്കി.

Exit mobile version