കൃഷ്ണ പ്രസാദ് എംഎല്‍എയ്‌ക്കെതിരെ തെറ്റായ വാര്‍ത്ത: 12 വര്‍ഷത്തിന് ശേഷം നിര്‍വ്യാജം ഖേദിക്കുന്നെന്ന് മാതൃഭൂമി

കോഴിക്കോട്: മുന്‍ എംഎല്‍എയും അഖിലേന്ത്യ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറിയുമായ പി കൃഷ്ണ പ്രസാദിനെതിരെ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി ദിനപത്രം.

‘കൃഷ്ണ പ്രസാദ് എംഎല്‍എയുടെ കുടുംബത്തിന്റെ കൈവശവും റവന്യൂ ഭൂമി’ എന്ന തലക്കെട്ടില്‍ 2010 ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സംബന്ധിച്ചാണ് മാതൃഭൂമി ഇന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

‘കൃഷ്ണഗിരി വില്ലേജില്‍ കൃഷ്ണപ്രസാദ് എംഎല്‍എയുടെ കുടുംബം 10.43 ഏക്കര്‍ ഭൂമിയും അദ്ദേഹത്തിന്റെ സഹോദരന്‍ വിവേകാനന്ദന്‍ 6.51 ഏക്കര്‍ ഭൂമിയും അനധികൃതമായി കൈവശം വെക്കുന്നു’ എന്നായിരുന്നു 2010 ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയിലുണ്ടായിരുന്നത്. ഇത് തെറ്റായിരുന്നു എന്ന് മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തില്‍ പറയുന്നു.

അതേ വാര്‍ത്തയില്‍ കൃഷ്ണപ്രസാദിന്റെ അച്ഛന്‍ പരേതനായ കുട്ടികൃഷ്ണന്‍ നായര്‍ക്ക് ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നൂറു കണക്കിന് ഏക്കര്‍ ഭൂമിയുണ്ട് എന്നുമുണ്ടായിരുന്നു. ഇക്കാര്യവും തെറ്റായിരുന്നു എന്ന് മാതൃഭൂമിയുടെ ഖേദപ്രകടനത്തില്‍ പറയുന്നു. 2010ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പി കൃഷ്ണ പ്രസാദിന്റെ സഹോദരനെതിരെയും തെറ്റായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിലും മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാതൃഭൂമി നല്‍കിയ വാര്‍ത്ത:

‘വാര്‍ത്തയിലെ പിശകുകള്‍ തികച്ചും യാദൃശ്ചികമാണെന്നും മനപൂര്‍വമായിരുന്നില്ല എന്നുമാണ് മാതൃഭൂമി ഇപ്പോള്‍ പറയുന്നത്. തെറ്റായ വാര്‍ത്തയില്‍ മുന്‍ എം.എല്‍.എ. കൃഷ്ണപ്രസാദിനോ കുടുംബാംഗങ്ങള്‍ക്കോ മനോവിഷമമോ മാനഹാനിയോ ഉണ്ടാവാന്‍ ഇടവരുത്തിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു’ എന്നുമാണ് മാതൃഭൂമി ഇന്ന് നല്‍കിയ കുറിപ്പില്‍ പറയുന്നത്.

കൃഷ്ണപ്രസാദിന്റെ സഹോദരന്‍ വിവേകാനന്ദന്റെ കൈവശം 17.73 ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്ന ബത്തേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് തെറ്റാണ് എന്നു കണ്ട് കേരള ഹൈക്കോടതി സി.ആര്‍.പി. നമ്പര്‍ 745/2007 എന്ന കേസില്‍ റദ്ദാക്കിയിട്ടുണ്ട്. പ്രസ്തുത ഭൂമി തോട്ടഭൂമിയായി പരിഗണിച്ച് കെ.എല്‍.ആര്‍.ആക്ട് സെക്ഷന്‍ 81 പ്രകാരം മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും സുല്‍ത്താന്‍ ബത്തേരി ലാന്‍ഡ് ബോര്‍ഡിന്റെ നേരത്തേയുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നും കേരള ഹൈക്കോടതി ഉത്തരവായിട്ടുണ്ടെന്ന് മാതൃഭൂമി ഇന്ന് നല്‍കിയ കുറിപ്പില്‍ പറയുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ കൂടിയായിരുന്ന വീരേന്ദ്രകുമാര്‍ യുഡിഎഫിലെത്തിയതിന് പിന്നാലെയായിരുന്നു മാതൃഭൂമിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വീരേന്ദ്രകുമാറും കൃഷ്ണപ്രസാദും തമ്മിലുള്ള കലഹങ്ങള്‍ക്ക് ഈ വാര്‍ത്ത കാരണമാവുകയും ചെയ്തിരുന്നു. കൃഷ്ണപ്രസാദ് പിന്നീട് കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.

Exit mobile version