വിവാഹം കഴിഞ്ഞിട്ട് 6 മാസം; പ്രശ്‌നങ്ങളിലേയ്ക്ക് വഴിവെച്ചത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ തിരിച്ചറിഞ്ഞതോടെ! സ്വാതിശ്രീയുടെ ആത്മഹത്യയിൽ ശ്യാംരാജ് അറസ്റ്റിൽ

ചവറ: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിലായി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജ് ആണ് പിടിയിലായത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെ ഈ മാസം 12നാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വാതിശ്രീയുടെ വിവാഹം നടന്നതാകട്ടെ ആറ് മാസം മുൻപും. ഇരുവരുടെയും പ്രണയവിവാഹം കൂടിയായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്വാതിശ്രീയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്യാംരാജ് അറസ്റ്റിലായത്. സംഭവ സമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു.

ശ്യാംരാജ് യുവതിയെ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് സ്വാതിശ്രീയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽത്തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും സ്വാതിശ്രീ മനസിലാക്കിയിരുന്നു. തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Exit mobile version