മദ്യപിച്ചെത്തി സ്ഥിരം മര്‍ദ്ദനം, ക്രൂരത സ്ത്രീധനത്തിന്റ പേരില്‍; ചെന്നൈയില്‍ 19കാരി ജീവനൊടുക്കി, വിവാഹം കഴിഞ്ഞിട്ട് എട്ടുമാസം മാത്രം

ചെന്നൈ: സ്ത്രീധന പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു ചെന്നൈയില്‍ മൃഗീയ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. സേലയൂര്‍ സ്വദേശി സ്നേഹ (19)ആണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രമോദി (25)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എട്ടുമാസംമുമ്പാണ് സ്നേഹയും പ്രമോദും വിവാഹിതരായത്.

വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് നല്‍കിയത്. എന്നാല്‍, സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ പ്രമോദ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് സ്നേഹയെ നിരന്തരം പീഡിപ്പിച്ചതായി ആരോപണമുണ്ട്. മര്‍ദ്ദനം സഹിക്കാന്‍പറ്റാതായപ്പോള്‍ രണ്ടാഴ്ചമുമ്പ് പ്രമോദിന്റെ താംബരത്തെ വീട്ടില്‍നിന്ന് സ്നേഹ സ്വന്തംവീടായ സേലയൂരിലേക്ക് പോയി.

കഴിഞ്ഞ ദിവസം രാത്രി പ്രമോദ് ഫോണിലൂടെ വിളിച്ച് കുറെനേരം സ്നേഹയുമായി സംസാരിച്ചിരുന്നു. അതിനുശേഷം മുറിയില്‍ക്കയറി വാതിലടച്ച സ്നേഹ തിങ്കളാഴ്ച രാവിലെയായിട്ടും തുറന്നുകണ്ടില്ല. സംശയംതോന്നിയ മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ സ്നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്നേഹയുടെ അച്ഛന്‍ രവിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുകയാണ്.

Exit mobile version