വിവാഹ വാഗ്ദാനം നല്‍കി 30 ലക്ഷം തട്ടി, കുഞ്ഞിനെ മര്‍ദ്ദിച്ചു: നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റില്‍, നീതുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസില്‍ പിടിയിലായ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന നീതുവിന്റെ പരാതിയിലാണ് നടപടി.

വഞ്ചനാ കുറ്റവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം നല്‍കാതായതോടെ നീതുവിനെയും നീതുവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇബ്രാഹിം ബാദുഷയെ നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. 30 ലക്ഷവും സ്വര്‍ണവും തട്ടിയെടുത്തു, ഏഴുവയസുകാരന്‍ മകനെ മര്‍ദിച്ചു തുടങ്ങിയവയാണ് ഇബ്രാഹിമിനെതിരെ നല്‍കിയ പരാതിയില്‍ നീതു പറയുന്നത്.

അതേ സമയം കുട്ടിയെ തട്ടിയെടുത്ത കേസില്‍ നീതു മാത്രമാണ് പ്രതി. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവര്‍ത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതു തട്ടിയെടുത്തത്.

Read Also: ‘ഒറ്റ രൂപ പോലും ജീവനാംശം വാങ്ങിയില്ല, 80 കോടിയുടെ വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് മാന്യതയോടെ അവര്‍ ഇറങ്ങിവന്നു’: മഞ്ജുവിനെ കുറിച്ച് മനസ്സുനിറയ്ക്കുന്ന കുറിപ്പ്

ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പോലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കില്‍ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വര്‍ഷമായി നീതു ബന്ധത്തിലായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ചെയ്തു. പക്ഷേ ഗര്‍ഭം അലസി. എന്നാല്‍ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാല്‍ അയാള്‍ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം.

വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തില്‍ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോള്‍ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാര്‍ഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുഞ്ഞിനെ മോഷ്ടിച്ച കേസില്‍ നീതുവിനെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും.

Exit mobile version