അറബി വേഷത്തില്‍ വരന്‍, വിവാഹ വേദിയിലേക്ക് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി: സ്വപ്‌ന സാക്ഷാത്കാരമെന്ന് ക്യാപ്റ്റന്‍ ഷിറാസ്

കഴക്കൂട്ടം: അറബി വേഷത്തില്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി വരന്‍. വരനെ സ്വീകരിക്കാന്‍ പശ്ചാത്തലത്തില്‍ അറബി ഗാനവും നൃത്തച്ചുവടുകളുമായി കലാകാരികളും കലാകാരന്മാരും.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ക്യാപ്റ്റന്‍ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹമായിരുന്നു ഏറെ വ്യത്യസ്തമായത്. കഴക്കൂട്ടം ബൈപ്പാസില്‍ ഇന്‍ഫോസിസിന് സമീപം പ്രവര്‍ത്തിക്കുന്ന അല്‍ സാജ് അരിനയിലായിരുന്നു വിവാഹം.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മൂന്നരവര്‍ഷമായി പൈലറ്റാണ് വരന്‍ ഷിറാസ്. ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് ഷിറാസ് സ്വന്തം കല്യാണത്തിന് വിവാഹവേദിയിലേക്ക് പറന്നിറങ്ങിയതും.

കോപ്റ്ററില്‍ പറന്നിറങ്ങിയ നവവരനെ അറബി ഗാനത്തിന് ഒത്ത് ചുവടുകള്‍ വെച്ച കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് സ്വീകരിച്ചത്. വധുവിനെയും ഇതേരീതിയില്‍ തന്നെ വേദിയിലെത്തിച്ചു. മതാചാരപ്രകാരമാണ് ചടങ്ങുകളെല്ലാം നടന്നത്.

കാഞ്ഞിരംപാറ ബീകോം ഗ്രീന്‍ ലീവ്‌സില്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മൂത്ത മകനാണ് ഷിറാസ്. സ്‌കൂള്‍ വിദ്യാഭ്യാസം ഗല്‍ഫിലായിരുന്നെങ്കിലും പ്ലസ് വണ്‍ മുതല്‍ സ്‌കൂള്‍വിദ്യാഭ്യാസം തിരുവനന്തപുരത്താണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പൂനെയിലും ഫ്രാന്‍സിലുമായി വിമാനം പറത്താനുള്ള പഠനവും പൂര്‍ത്തിയാക്കി.

ചെറുപ്പം മുതലെ പൈലറ്റാകണമെന്നായിരുന്നു ഷിറാസിന്റെ സ്വപ്നം. വിവാഹത്തിന് ഹെലികോപ്റ്ററില്‍ വന്നിറങ്ങണമെന്നൊരു ആഗ്രഹവുമുണ്ടായിരുന്നു. സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി കുടുംബക്കാര്‍ ഒപ്പം നിന്നതായി ഷിറാസ് പറയുന്നു. വധു ലാമിയ ഷിബു രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ്.

തിരുവനന്തപുരം കണിയാപുരം കരിച്ചാറ അഹ്ലം വീട്ടില്‍ ഷിബു ഷീന ദമ്പതികളുടെ മകളാണ് ലാമിയ. ഹെലികോപ്റ്ററില്‍ വിവാഹശേഷം ചുറ്റിയടിക്കാനായതിന്റെ ത്രില്ലിലാണ് ലാമിയ ഷിബു. അല്‍സാജ് ഇവന്‍സിന്റെ നേതൃത്വത്തിലായിരുന്നു വിവാഹത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ആദ്യമായാണ് അല്‍സാജില്‍ ഇത്തരത്തില്‍ ഒരു കല്യാണം നടക്കുന്നത്.

Exit mobile version