തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോകുമ്പോൾ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തിൽ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ. കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും.
ലഹരിപാർട്ടിക്കിടെ പൊലീസെത്തി; തൃക്കാക്കരയിൽ യുവാവ് എട്ടാംനിലയിൽ നിന്ന് താഴേയ്ക്ക് ചാടി
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സംഭവം അന്വേഷിക്കും. ന്യൂയർ ആഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫൻ ആസ് ബർഗിനെ ഇന്നലെയാണ് കേരള പൊലീസ് തടഞ്ഞത്. സ്റ്റീഫൻറെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീഫൻ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു.
സംഭവം ആരോ മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ മദ്യം കളയണ്ട ബിൽ വാങ്ങിവന്നാൽ മതിയെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാൻ ബിവറേജിൽ പോയി സ്റ്റീഫൻ ബില്ലും വാങ്ങി സ്റ്റേഷനിൽ ഹാജരാക്കി.