വിപിനിന്റെ സ്വപ്‌നം: വിദ്യയുടെ വിവാഹം നാളെ; ജീവന്‍ നല്‍കി സ്‌നേഹിച്ച ഏട്ടന്റെ കണ്ണീരോര്‍മ്മയില്‍ കുടുംബം

തൃശ്ശൂര്‍: ബാങ്ക് വായ്പ കിട്ടാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ തൃശ്ശൂരിലെ വിപിന്‍ കണ്ണീരോര്‍മ്മയാണ്. ഇപ്പോള്‍ വിപിന്റെ ഏറ്റവും വലിയ സ്വപ്നമായ സഹോദരി വിദ്യയുടെ വിവാഹം നാളെ നടക്കാനിരിക്കുകയാണ്.

നാളെ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിദ്യയുടെ വിവാഹം. രാവിലെ 8.30നും ഒമ്പതിനും ഇടയില്‍ നിധിന്‍ വിദ്യയുടെ കഴുത്തില്‍ താലിചാര്‍ത്തും. വിവാഹത്തിന് ശേഷം വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്ക് പോകും. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്ക് പോകും. അധികം വൈകാതെ വിദ്യയെയും നിധിന്‍ വിദേശത്തേക്ക് കൊണ്ടുപോകും.

സഹോദരിയുടെ വിവാഹം അത്യാവശ്യം നാട്ടുനടപ്പുകള്‍ പാലിച്ച് നടത്തണമെന്ന് വിപിനിന്റെ ആഗ്രഹമായിരുന്നു. സഹോദരി തന്റെ പങ്കാളിയെ കണ്ടെത്തിയതോടെ വിപിന്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച് വിവാഹം നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോണ്‍ ലഭിക്കാതിരുന്നതോടെ വിപിന്‍ ജീവനൊടുക്കുകയായിരുന്നു.

ഡിസംബര്‍ 12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടര്‍ന്നാണു മുടങ്ങിയത്. മരണത്തിന്റെ 16നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അതിനുശേഷമുള്ള ആദ്യ മുഹൂര്‍ത്തമെന്ന നിലയിലാണു നാളെ വിവാഹം നടത്തുന്നത്.

നിധിനും വിദ്യയും രണ്ട് വര്‍ഷത്തില്‍ അധികമായി ഇഷ്ടത്തിലാണ്. സ്വര്‍ണം എടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പില്‍ വിപിന്‍ കുടുംബവുമായി നഗരത്തില്‍ എത്തിയെങ്കിലും ബാങ്കില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് അമ്മയെയും അനുജത്തിയെയും ജ്വല്ലറിയില്‍ ഇരുത്തി വീട്ടില്‍ എത്തിയ വിപിന്‍ തൂങ്ങി മരിക്കുകയായിരുന്നു.

സ്ത്രീധനമോ സ്വര്‍ണമോ നിധിന്‍ ചോദിച്ചിരുന്നില്ലെങ്കിലും സഹോദരിയുടെ വിവാഹം അത്യാവശ്യം നാട്ടുനടപ്പുകള്‍ പാലിച്ച് നടത്തണമെന്ന് വിപിനിന്റെ ആഗ്രഹമായിരുന്നു. സഹോദരി തന്റെ പങ്കാളിയെ കണ്ടെത്തിയതോടെ വിപിന്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച് വിവാഹം നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു.

മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെ നിന്നും വായ്പ കിട്ടിയില്ല.
തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍, അതും മുടങ്ങിയതില്‍ മനംനൊന്താണ് വിപിന്‍ ജീവിതം അവസാനിപ്പിച്ചത്.

എന്നാല്‍, വിപിന്റെ മരണ വാര്‍ത്തയില്‍ കേരളം ഞെട്ടി നില്‍ക്കുമ്പോള്‍ ആ കുടുംബത്തെയും വിദ്യയെയും പ്രതിശ്രുത വരനായ നിധിന്‍ ചേര്‍ത്ത് പിടിച്ചു. ‘പണം മോഹിച്ചല്ല വിദ്യയെ പ്രണയിച്ചത്. വിദേശത്തെ ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ”-എന്ന് നിധിന്‍ അന്നേ പറഞ്ഞിരുന്നു.

ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന്‍ കോവിഡ് കാരണം നാട്ടിലെത്താന്‍ വൈകിയതിനാല്‍ വിവാഹം വൈകുകയായിരുന്നു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് നിധിന്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും ഇല്ലാതെ സഹോദരിയെ വിവാഹം കഴിപ്പിക്കില്ലെന്നുമായിരുന്നു വിപിന്‍ പറഞ്ഞിരുന്നത്.

വിപിന്റെ വിയോഗത്തിന് പിന്നാലെ സഹോദരി വിദ്യയുടെ വിവാഹത്തിനായി നാട് ഒന്നടങ്കം സഹായം വാഗ്ദാനം ചെയ്തിരുന്നു. വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചിരുന്നു.

ഇതിനു പുറമെ, വിപിന്റെ സഹോദരിക്ക് വിവാഹസമ്മാനമായി അഞ്ച് പവന്‍ നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്സും മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചിരുന്നു.

Exit mobile version