കേരളം മാതൃക: ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമം ലോകത്ത് ശ്രദ്ധിക്കപ്പെട്ടു; ഇന്ത്യയുടെ സംസ്‌കാരം ലോകം കാണുന്നത് കേരളത്തിലൂടെ: പ്രശംസിച്ച് രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തെയും കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെയും പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തലസ്ഥാനത്ത് പിഎന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

‘കേരളത്തില്‍ നിന്നുള്ള സേവന മേഖലയിലെ പ്രൊഫഷണലുകള്‍, പ്രത്യേകിച്ച് നഴ്‌സുമാരും ഡോക്ടര്‍മാരും എല്ലായിടത്തും ആദരിക്കപ്പെടുന്നു. അടുത്തിടെ, കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍, കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും, മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും സേവനം അനുഷ്ഠിച്ചു,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാംസ്‌കാരിക യോജിപ്പും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കേരളമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ജനങ്ങള്‍ ആദരവ് നേടിയിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള പ്രവാസി സംരംഭകര്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര വികസനത്തില്‍ ഉള്‍പ്പടെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കേരളം കൂടുതല്‍ മികവിലേക്ക് ഉയരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പിഎന്‍ പണിക്കരുടെ പ്രതിമ തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തിരുവനന്തപുരം പൂജപ്പുരയിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണകായ വെങ്കല പ്രതിമയാണ് അനാവരണം ചെയ്തത്. 11 അടി ഉയരമുള്ളതാണ് പ്രതിമ. 1.25 ടണ്‍ ഭാരം. പീഠത്തിന് 9 അടി ഉയരം.

2019 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനുവരിയില്‍ സ്ഥാപിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു. കെഎസ് സിദ്ധനാണ് ശില്‍പി. ചടങ്ങില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരന്‍, പിജെ കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Exit mobile version