പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലി: നിയമന ഉത്തരവും എട്ട് ലക്ഷം രൂപ സഹായവും മന്ത്രി നേരിട്ടെത്തി കൈമാറി

തൃശൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി റവന്യൂ മന്ത്രി കെ രാജന്‍ ഉത്തരവ് നേരിട്ട് കൈമാറുകയായിരുന്നു.

പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി എം.കോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു.

പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ ഉത്തരവും മന്ത്രി ഇന്ന് കുടുംബത്തിനു കൈമാറി.

കുടുംബത്തിന് സൈനികക്ഷേമനിധിയില്‍ നിന്നു അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മൂന്നു ലക്ഷം രൂപയുമാണ് നല്‍കുന്നത്.

Exit mobile version