ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളോടുള്ള അവഗണന; ആണാവാൻ പെണ്ണ് ശ്രമിക്കുന്നതല്ല സമത്വം; വിമർശിച്ച് ഹരിത സംസ്ഥാന പ്രസിഡന്റ്

തൃശ്ശൂർ: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ആൺ-പെൺ ഭേദമില്ലാതെ ഒരോ യൂണിഫോം നടപ്പിലാക്കുന്ന പദ്ധതിക്ക് എതിരെ എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് പിഎച്ച് ആയിശ ബാനു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ യൂണിഫോമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിശ ബാനു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

Also Reas-വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി ഒമിക്രോൺ രോഗിയെ ഇന്ത്യ വിടാൻ സഹായിച്ചു; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്; നാല് പേർ അറസ്റ്റിൽ

സമത്വമെന്നാൽ പെണ്ണ് ആണാവാൻ ശ്രമിക്കലല്ലെന്നും പെണ്ണ് എന്ന സ്വത്വത്തെ മുറുകെപ്പിടിച്ച് ജീവിക്കാനാണ് കുഞ്ഞുനാൾ തൊട്ട് പഠിപ്പിക്കേണ്ടതെന്നും ലിംഗസമത്വത്തെക്കുറിച്ചല്ല തുല്യ നീതിയെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നും ഇവർ പറഞ്ഞു.

ജന്റർ ന്യൂട്രൽ യൂണിഫോം എതിർക്കപ്പെടേണ്ടത് തന്നെയാണ്. അത് പുരോഗമനത്തിന്റെ അടയാളമല്ല. പെൺകുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ആയിശ ബാനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത പരിഷ്കരണം യഥാർത്ഥത്തിൽ അടിച്ചേൽപ്പിക്കലാണ് എന്നതിനാൽ പൂർണ്ണമായും ഈ കൺസപ്റ്റിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.
സമത്വത്തിന് വേണ്ടിയുള്ള അഭിനയ അരങ്ങുകളാണ് പലയിടങ്ങളിലും കാണപ്പെടുന്നത്.
ജെൻ്റർ ഇക്വാലിറ്റിയെ കുറിച്ചല്ല , തുല്ല്യ നീതിയെ കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത് .
” പെണ്ണ്” എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പഠിപ്പിക്കേണ്ടത്.
പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണയാണ് മാറേണ്ടത്!
ജൻഡർ ന്യൂട്രാലിറ്റി എന്ന കൺസപ്റ്റിൽ ആൺകുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാർത്ഥിനികൾ ധരിക്കണമെന്ന് നിർബന്ധിക്കുന്നത് അടിച്ചേൽപ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്..
മാത്രമല്ല,
സെലക്റ്റിവ് സമത്വം സ്ത്രീ എന്ന ഐഡൻറിറ്റിയെ തരം താഴ്ത്തുന്നതിന് തുല്യമാണ്.
സമത്വമെന്ന് പറയുമ്പോൾ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം ഫോളോ ചെയ്യുക എന്നല്ലല്ലോ !
ആണാവാൻ പെണ്ണ് ശ്രമിക്കുക എന്നതുമല്ല.
ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് പോലെ പെണ്ണിന്റെ വസ്ത്രം ആൺകുട്ടികളും ധരിക്കുമ്പോഴല്ലേ ഇത്തരത്തിലുള്ള തലതിരിഞ്ഞ സമത്വ കാഴ്ചപ്പാട് പുലരുന്നത്..
അത് പ്രായോഗികമല്ല എന്നത് എല്ലാവർക്കും അറിയുന്നതുമാണ്.
അതിനാൽ സമത്വമെന്നത് ആൺവസ്ത്രം പെണ്ണ് ധരിക്കലാണെന്ന ചിന്ത പോലും അസംബന്ധമാണ്.
കൂടാതെ,
ഈ ഒരു കൺസെപ്റ്റിനെ ഒരിക്കലും അംഗീകരിക്കാനാവാത്ത വിദ്യാർത്ഥിനികളുടെ ചോയ്സ് ആണ് നിഷേധിക്കപ്പെടുന്നത്.
ജൻഡർ ന്യൂട്രൽ യൂണിഫോം
എതിർക്കപ്പെടേണ്ടത് തന്നെയാണ്..
അത് പുരോഗമനത്തിൻ്റെ അടയാളമല്ല!
പെൺകുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്!
പി.എച്ച് ആയിശ ബാനു
ഹരിത സംസ്ഥാന പ്രസിഡൻ്റ്

Exit mobile version