കേരളത്തിനോടും പിണറായി വിജയനോടും മാപ്പ്, ഇനി ആവര്‍ത്തിക്കില്ല! മദ്യ ലഹരിയിലാണ് തെറി പറഞ്ഞത്, തെറ്റ് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാക്കള്‍

കൊച്ചി: ശബരിമല യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷം നടത്തിയ യുവാക്കളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് സഖാക്കള്‍. മദ്യത്തിന്റെ ലഹരിയിലാണ് തെറി പറഞ്ഞുപോയെന്നും ഇനി മേലില്‍ ആവര്‍ത്തിക്കില്ലെന്നും ഇരുവരും പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ വന്ന് പറഞ്ഞപ്പോഴാണ് ചെയ്തു പോയ തെറ്റ് മനസിലായതെന്നും അവര്‍ പറഞ്ഞു. കേരളത്തോടും പിണറായി വിജയനോടും മാപ്പു ചോദിക്കുന്നതായി ഇരുവരും വ്യക്തമാക്കി.

വന്‍പ്രതിഷേധമാണ് ഇവരുടെ വീഡിയോയ്‌ക്കെതിരെ ഉയര്‍ന്നത്. യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച് മര്യാദ കെട്ട ഭാഷയിലായിരുന്നു അധിക്ഷേപം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മരിച്ചുപോയ പിതാവിനെയും ആക്ഷേപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രി വിചാരിക്കുന്ന പോലെ ഒരു യുവതിയും ശബരിമലയില്‍ കയറില്ലെന്നും ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോയെന്നും ഇവര്‍ ചോദിച്ചിരുന്നു. പിണറായി വിജയന്‍ മീശ വച്ചിട്ട് വര്‍ത്താനം പറയണം. ആര്‍എസ്എസിനോട് കളിക്കാന്‍ നില്‍ക്കരുതെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഇവരെ കണ്ടെത്തി മാപ്പു പറയിപ്പിച്ചത്.

Exit mobile version