കളമശ്ശേരി കാറപകടത്തിൽ യുവതി മരിച്ച സംഭവം, കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നെന്ന് പോലീസ്, കാമുകൻ കൊല്ലുമെന്ന് പറഞ്ഞെന്ന് ബന്ധുക്കൾ

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോയുടെ തൂണിൽ കാറിടിച്ച് അപകടമുണ്ടായി യുവതി മരിച്ച സംഭവത്തിൽ കുടുംബം ഉന്നയിച്ച ദുരൂഹത നീക്കാൻ പോലീസ്. എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു അറിയിച്ചു.

അപകട സമയത്ത് കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

കാറപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (സുഹാന -21)യുടെ ബന്ധുക്കൾ അപകടത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായാണ് ഇവരുടെ ആരോപണം. അപകടശേഷം ഇയാൾ ഒളിവിലാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ഇതോടൊപ്പം, മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസണെയും (28) വീണ്ടും ചോദ്യംചെയ്യും.

അപകടദിവസം വൈകീട്ട് മൻഫിയ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനായാണ് വീട്ടിൽനിന്നു പോയതെന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ, പിറന്നാൾ ആഘോഷം സംബന്ധിച്ച് സൽമാനുലോ ജിബിനോ പറഞ്ഞിട്ടില്ല.

Exit mobile version