‘ചിറാപ്പുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ് മാത്രം, കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ട്’: ജയസൂര്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ വിമര്‍ശിച്ച നടന്‍ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്, ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവര്‍ത്തിയെ നല്ല നിലയില്‍ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തില്‍ സര്‍ക്കാര്‍ കാണുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല എന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. എന്നാല്‍ കേരളത്തെയും ചിറാപുഞ്ചിയേയും തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകള്‍ എന്താണെന്ന് പഠിക്കുമെന്നും റിയാസ് പറഞ്ഞു.

മഴ ഒരു തടസം തന്നെയാണ്, മഴ തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്നാണ് ഭാവിയില്‍ പഠിക്കേണ്ടതാണ്. അല്ലാതെ അയ്യോ മഴയെന്ന് പറഞ്ഞ് പ്രയാസപ്പെടുകയല്ല വേണ്ടത്, അതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രസംഗത്തില്‍ ഭൂരിഭാഗവും സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും റിയാസ് എടുത്തുപറഞ്ഞു.

റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിച്ചറിയിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യാതിഥിയായ ജയസൂര്യയുടെ വിമര്‍ശനം. മോശം റോഡുകളില്‍ വീണ് ആരെങ്കിലും മരിച്ചാല്‍ ആര് സമാധാനം പറയുമെന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണ്. ഞാന്‍ അപ്പോള്‍ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോള്‍ഡില്‍ വച്ച് അപ്പോ അതിനുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം.

Read Also:‘പട്ടാള ക്യാമ്പിലേക്ക് പൊറോട്ടയും ദോശയും മുട്ടക്കറിയും’: ഹോട്ടലില്‍ ഭക്ഷണത്തിന് വ്യാജ ഓര്‍ഡര്‍ നല്‍കി പണം തട്ടാന്‍ ശ്രമം: കോട്ടയത്തെ ഹോട്ടലുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചില്‍ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും. അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version